ദുബായ്: ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി ഇന്ന് ഇറങ്ങുന്നത് കരിയറിലെ നൂറാം ട്വൻ്റി 20 മത്സരത്തിനാണ്. ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ പാകിസ്താനെതിരെ കോഹ്ലി ഇന്ന് ഇറങ്ങുമ്പോൾ മികച്ച ഒരു ഇന്നിംഗ്സാണ് താരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര പോരാട്ടങ്ങളിൽ തന്റെ പ്രകടന മികവ് കൊണ്ടും പോരാട്ട വീര്യം കൊണ്ടും പലപ്പോഴും മൈതാനത്ത് പാകിസ്താന്റെ കണ്ണീർ വീഴ്‌ത്തിയിട്ടുള്ള താരമാണ് ‘റൺ മെഷീൻ’ എന്നറിയപ്പെടുന്ന വിരാട് കോഹ്ലി.
2012 ഐസിസി ട്വൻ്റി 20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ പാകിസ്താനെ ഇന്ത്യ 8 വിക്കറ്റിന് നിലംപരിശാക്കിയപ്പോൾ, മുന്നിൽ നിന്ന് പട നയിച്ചത് കോഹ്ലിയായിരുന്നു. പാകിസ്താൻ ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ 18 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തിക്കുമ്പോൾ 61 പന്തിൽ 78 റൺസുമായി കോഹ്ലിയായിരുന്നു അമരത്ത്.
2014 ഐസിസി ട്വൻ്റി 20 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ വെച്ച 131 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നപ്പോൾ 36 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലി, സുരേഷ് റെയ്നക്കൊപ്പം ഇന്ത്യയെ വിജയത്തിലെത്തിച്ചു.
വിരാട് കോഹ്ലിയുടെ എക്കാലത്തെയും മികച്ച ട്വൻ്റി 20 ഇന്നിംഗ്സുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് 2016 ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ പ്രകടനം. ഹർദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ബൗളിംഗ് മികവിൽ പാകിസ്താനെ 83 റൺസിന് പുറത്താക്കിയ ഇന്ത്യക്കെതിരെ, മുഹമ്മദ് ആമിറിന്റെ കരുത്തിൽ പാകിസ്താൻ തിരിച്ചടിച്ചു. 8 റൺസ് ചേർക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായി പതറിയ ഇന്ത്യയെ, സമ്മർദ്ദം ഊർജ്ജമാക്കി കോഹ്ലി ഒറ്റയ്‌ക്ക് കരകയറ്റി. 51 പന്തിൽ 49 റൺസ് നേടി ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ച വിരാട് കോഹ്ലി, പാകിസ്താന്റെ മുറിവിൽ ഒരിക്കൽക്കൂടി മുളക് തേച്ചു.
2016 ഐസിസി ട്വൻ്റി 20 ലോകകപ്പിലും പാകിസ്താനെ ചാരമാക്കിയതിൽ കോഹ്ലിയുടെ പ്രകടനം നിർണ്ണായകമായിരുന്നു. ഏഷ്യാ കപ്പിന്റെ ആവർത്തനമായി മാറിയ മത്സരത്തിൽ പാകിസ്താൻ 118 റൺസിൽ കൂടാരം കയറി. ആമിറിന്റെ ബൗളിംഗിന് മുന്നിൽ വീണ്ടും പതറിയ ഇന്ത്യ 23/3 എന്ന നിലയിലേക്ക് വീണു. അവിടെയും രക്ഷകനായി വീണ്ടും അവതരിച്ച കോഹ്ലി, യുവരാജ് സിംഗിന്റെ കൈ പിടിച്ച് ഇന്ത്യയെ കരകയറ്റി. 37 പന്തിൽ 55 റൺസ് നേടിയ വിരാട് വീണ്ടും പാകിസ്താന്റെ അന്തകനായി. മത്സരം ഇന്ത്യ 4 വിക്കറ്റിന് ജയിച്ചു.
പാകിസ്താനെതിരെ ട്വൻ്റി 20യിലെ ഏറ്റവും വലിയ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയത് കഴിഞ്ഞ ട്വൻ്റി 20 ലോകകപ്പിലായിരുന്നു. അന്ന് പാകിസ്താൻ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും അവിടെയും കോഹ്ലി തല ഉയർത്തി നിന്നു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എടുത്ത ഇന്ത്യയുടെ ടോപ് സ്കോറർ അന്നും 57 റൺസ് നേടിയ കോഹ്ലിയായിരുന്നു.
സാങ്കേതികത്തികവ് കൊണ്ടും പോരാട്ടവീര്യം കൊണ്ടും കായിക ക്ഷമത കൊണ്ടും ഇന്നും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് വിരാട് കോഹ്ലി എന്ന 34 വയസ്സുകാരൻ. തൻ്റേതായ ദിവസത്തിൽ മൈതാനത്തിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിവുള്ള അയാളുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് കായിക ലോകം.
Comments