ന്യൂഡൽഹി: രജിസ്റ്റർ വിവാഹം പരസ്യപ്പെടുത്തരുതെന്ന ഹർജി സുപ്രീം കോടതി തള്ളി. നോട്ടീസ് പൊതുസ്ഥലത്ത് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളിയായ ആതിര ആർ മേനോൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
1954 മുതൽ നിലവിലുള്ള നിയമത്തിൽ ഇപ്പോൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടു. ഹർജിയുടെ അധികാര പരിധി സംബന്ധിച്ചും സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ദമ്പതികളുടെ വിവരങ്ങൾ രജിസ്റ്റർ വിവാഹത്തിന് മുപ്പത് ദിവസം മുൻപ് പ്രസിദ്ധീകരിക്കണം എന്ന വ്യവസ്ഥ ആർട്ടിക്കിൾ 14, 15, 21 എന്നിവ പ്രകാരമുള്ള പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ വ്യവസ്ഥ പ്രകാരം രജിസ്റ്റർ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾ വിവാഹത്തിന് 30 ദിവസം മുൻപ് പരസ്യപ്പെടുത്തണം. വിവാഹത്തിൽ ആർക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അത് ഉന്നയിക്കാനും അതിന്മേൽ ആവശ്യമെങ്കിൽ അന്വേഷണം ആവശ്യപ്പെടാനും വ്യവസ്ഥ പ്രകാരം അവസരമുണ്ട്.
വിവാഹം രണ്ട് വ്യക്തികളുടെ സ്വകാര്യ തീരുമാനമാണെന്നും, സമൂഹത്തിന് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ സാംഗത്യത്തിലേക്ക് കടക്കാൻ കോടതി വിസമ്മതിച്ചു.
Comments