തൃശൂർ: പേവിഷബാധയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം. തൃശൂർ ചിമ്മിനി കള്ളിചിത്ര കോളനിയിലെ പാറുവാണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആദിവാസി വിഭാഗക്കാരിയായ പാറു ഒരു മാസം മുൻപ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിൽ വെച്ച് തെരുവ് നായയുടെ കടിയേൽക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. പേവിഷബാധ സംശയിച്ച വയോധികയെ പത്യേക മുറിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
കേരളത്തിൽ തെരുവ് നായ ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണങ്ങളും വർദ്ധിക്കുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. കോട്ടയം വൈക്കത്ത് കഴിഞ്ഞയാഴ്ച ആക്രമണകാരിയായ തെരുവ് നായ നിരവധി പേരെ കടിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് നായയുടെ കടിയേറ്റ പെൺകുട്ടി, വാക്സിൻ സ്വീകരിച്ച ശേഷവും മരണപ്പെട്ട സംഭവം ഭീതി പടർത്തിയിരുന്നു.
Comments