ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. പാർട്ടി അംഗത്വം രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുൻപിൽ മനസ്സുതുറക്കുന്നത്. രാജികത്തിനോടൊപ്പം തന്നെ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് ഗുലാം നബി ആസാദ് ഉയർത്തിയത്. സോണിയ ഗാന്ധിയ്‌ക്ക് നൽകിയ കത്തിലാണ് രാഹുലിനെതിരെയുള്ള അനിഷ്ടം ഗുലാം നബി സൂചിപ്പിച്ചത്. ഇത് രഹസ്യവുമായിരുന്നു. രണ്ട് ദിവസം പിന്നിടുമ്പോഴാണ് ചില ദേശീയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഗുലാം നബി കോൺഗ്രസ് പാർട്ടിയുടെ ശരിയായ അവസ്ഥ തുറന്നു കാട്ടുന്നത്.
രാഹുല്‍ നല്ല വ്യക്തിയാണെങ്കിലും രാഷ്‌ട്രീയത്തിന് പറ്റിയ ഗുണം അദ്ദേഹത്തിനില്ലെന്നാണ് അന്നും ഇന്നും ഗുലാം നബി പറയുന്നത്. കോണ്‍ഗ്രസിലെ മറ്റ് നേതാക്കൾക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ഉന്നയിച്ചത്. പാർട്ടിയിലെ പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് രാഹുലിന്റെ ഗൺമാൻമാരാണെന്നാണ് കത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. മുതിർന്ന നേതാക്കളെയെല്ലാം സൈഡ് ലൈൻ ചെയ്തു. നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് രാഹുലിന്റെ പ്രൈവറ്റ് സെക്രട്ടറിമാരാണെന്നും ഇഷ്ടക്കാരെ നേതൃ സ്ഥാനത്ത് ഇരുത്തി റിമോട്ട് കൺട്രോളിംഗിലൂടെ കോൺഗ്രസിനെ ഭരിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് കെ.സി വേണുഗോപാലിനെതിരെയും ഗുലാം നബി വിമർശനമുന്നയിച്ചിട്ടുണ്ട്. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ കെ.സി.വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നുവെന്നാണ് ഗുലാം നബിയുടെ പരിഹാസം. ‘സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തര്‍ക്കിക്കാന്‍ കഴിയില്ല. ജി-23ന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഞാന്‍ ഒരു കത്തയച്ചിരുന്നു. എന്നിട്ട് അവര്‍ എന്താണ് ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ കെ.സി.വേണുഗോപാലുമായി ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്.
‘എന്നാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാലയോട് സംസാരിക്കാന്നും പാർട്ടി നേതൃത്വം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ രണ്‍ദീപിന്റെ പിതാവ് സംസ്ഥാന ഘടകത്തിന്റെ ഭാഗമാണ്. അദ്ദേഹം എനിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഞാന്‍ എങ്ങനെ അദ്ദേഹത്തിന്റെ മകനുമായി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് രാഹുലിനോട് എനിക്ക് ചോദിക്കേണ്ടി വന്നു എന്നും ഗുലാം നബി ആസാദ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തി.
Comments