ഡൽഹി: പാകിസ്താനിൽ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും മൂലമുള്ള മരണങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം പാകിസ്താനിലെ ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
പാകിസ്താനിലെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ വളരെയധികം സങ്കടമുണ്ട്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളോടും പരിക്കേറ്റവർക്കും ഈ പ്രകൃതിദുരന്തത്തിൽ അകപ്പെട്ട എല്ലാവരോടും തങ്ങൾ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദുരിതം മറികടന്ന് സാധാരണ നിലയിലേയ്‌ക്ക് ആകട്ടെ എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.
ജൂൺ 14 മുതൽ തുടർച്ചയായി പാകിസ്താനിൽ മഴ പെയ്യുകയാണ്. വലിയ തോതിലുള്ള നാശനഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. മഴ കുറയാത്ത പക്ഷവും രാജ്യത്തെ വിളകൾ നശിക്കുന്ന സാഹചര്യം കണക്കിലെടുത്തും ഇന്ത്യയിൽ നിന്നും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ പ്രതികരിച്ചു. പാക്കിസ്താനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1100 ആയി.
Comments