താനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളും പ്രതിപക്ഷം മനസ്സിലാക്കി വേണം പ്രവർത്തിക്കാനെന്ന് മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. 2024-ലെ ലോക്‌സഭയെ കുറിച്ച് ബിജെപിയ്‌ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും 2029-ലെ തിരഞ്ഞെടുപ്പിനെപ്പറ്റി തങ്ങൾക്ക് ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2014-ൽ മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ അന്തരീക്ഷം നല്ല രീതിയിൽ മാറിയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
വ്യത്യസ്‌ത ചിന്തകളും പരിപാടികളും ആവിഷ്‌കരിക്കുകയും ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ഭരണത്തിൽ സുതാര്യത കൊണ്ടുവരുകയും ചെയ്‌ത ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ലഭിച്ചത്. മോദിയുടെ പ്രവൃത്തി ജനങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ബിജെപിക്ക് തുടർച്ചയായി തിരഞ്ഞെടുപ്പു വിജയം ലഭിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രതിപക്ഷം ആദ്യം മനസ്സിലാക്കണം. കഴിഞ്ഞ 20 വർഷമായി ഒരു തവണ പോലും അസുഖം വരാതെ തുടർച്ചയായി പ്രവർത്തിക്കുകയാണ് മോദിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിലൂടെ രാജ്യത്തുടനീളം ദേശസ്‌നേഹ അന്തരീക്ഷം സൃഷ്‌ടിച്ചു. പ്രധാനമന്ത്രിയുടെ ജനപ്രീതി കാരണം ബിജെപിയിൽ ഇപ്പോൾ 11 കോടി അംഗങ്ങളുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ സംഘടനയായി അത് മാറുന്നുവെന്നും ജാവദേക്കർ പറഞ്ഞു. മോദി സർക്കാരിന്റെ പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചിട്ടുണ്ട്. വീടുകൾ, ജലം, ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം, വീടിനുള്ളിൽ ടോയ്‌ലറ്റുകൾ, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ വ്യക്തമാകുന്നത് സാധാരണ പൗരന്മാരോടുള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയാണെന്നും ജാവദേക്കർ ചൂണ്ടിക്കാണിച്ചു.
Comments