തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ രാഹുൽ ഗാന്ധി പിൻമാറുന്ന പക്ഷം ശശി തരൂർ ഉൾപ്പെടെയുളളവരുടെ മത്സരസാദ്ധ്യതകളെക്കുറിച്ച് പാർട്ടിക്കുളളിലും പുറത്തും ചർച്ചകൾ മുറുകുന്നു. ഇതേക്കുറിച്ച് തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ശശി തരൂർ വ്യക്തമായി ഉത്തരം നൽകാൻ തയ്യാറായില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്ന് മാത്രമായിരുന്നു പ്രതികരണം.
പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന രാഹുലിന്റെ നിലപാട് നിരാശാജനകമാണെന്നും എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രമേ പാർട്ടിയെ നയിക്കൂ എന്ന നിലപാടിൽ കോൺഗ്രസ് ഒതുങ്ങരുതെന്നും ശശി തരൂർ ഒരു മലയാളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ആദ്യ നടപടിയുടെ ഭാഗമാണ് ഈ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് എന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെയാണ് രാഹുൽ പിൻമാറിയാൽ മത്സര സന്നദ്ധമായവരുടെ പട്ടികയിൽ തരൂരിന്റെ പേരും സജീവമായത്. രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക ഉൾപ്പെടെയുളളവർക്കും രാഷ്‌ട്രീയ നിരീക്ഷകർ സാദ്ധ്യത കൽപിക്കുന്നുണ്ട്. പാർട്ടി പ്രസിഡന്റ് പദവി ഏറ്റെടുക്കാനില്ലെന്ന രാഹുലിന്റെ അഭിപ്രായം തിരുത്തണമെന്ന് നിരവധി മുതിർന്ന നേതാക്കൾ പരസ്യമായി കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ഗുലാം നബി ആസാദ് ഉൾപ്പെടെയുളളവർ രാഹുലിന്റെ നേതൃശൈലിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് പാർട്ടി വിട്ടത്. അതുകൊണ്ടു തന്നെ രാഹുൽ തീരുമാനം മാറ്റാനുളള സാദ്ധ്യത കുറവാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിടുന്ന സൂചന.
Comments