ഉദയ്പൂർ: ഉദയ്പൂർ പ്രതാപ് നഗറിലെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ശാഖയിൽ നടന്ന മോഷണത്തിൽ വിശദീകരണവുമായി അധികൃതർ. ഉപഭോക്താക്കളുടെ പണയ സ്വർണം നഷ്ടപ്പെടില്ലെന്നും, ഇവക്ക് പൂർണ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും മണപ്പുറം ഫിനാൻസ് വ്യക്തമാക്കി. ‘ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്‌ക്കു ശേഷമാണ് പ്രതാപ് നഗർ ശാഖയിൽ മോഷണം നടന്നത്. സംഭവം നടന്ന ഉടൻ പോലീസ് അധികാരികളെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി മണപ്പുറം ഫിനാൻസ് പൂർണമായും സഹകരിക്കുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന പൂർണ വിശ്വാസവുമുണ്ട്.
ഈ ഘട്ടത്തിൽ ഉപഭോക്താക്കളുടെ പണയ സ്വർണം നഷ്ടപ്പെടില്ലെന്നും, ഇവക്ക് പൂർണ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും മണപ്പുറം ഫിനാൻസ് ഉറപ്പു നൽകുന്നു. നയപ്രകാരം സ്വർണം കണ്ടെത്താനോ തിരിച്ചുപിടിക്കാനോ കഴിയാതെ പക്ഷം ഉപഭോക്താക്കൾക്ക് തുല്യമായ നഷ്ടപരിഹാരം നൽകുമെന്നും’ മണപ്പുറം ഫിനാൻസ് അറിയിച്ചു.
തോക്കുമായി എത്തിയ അഞ്ചംഗ സംഘമാണ് മണപ്പൂർ ഫിനാൻസിന്റെ ഉദയ്പൂർ ശാഖ കൊള്ളയടിച്ചത്. 23 കിലോ സ്വർണവും 10 ലക്ഷം രൂപയുമാണ് അക്രമിസംഘം കവർന്നത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. ഉദയ്പൂർ ശാഖയിലെ കവർച്ചയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദയ്പൂർ എസ്പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശാഖയിലെ ജീവനക്കാർ തന്നെയാണ് മോഷണത്തിന്റെ വിവരം പോലീസിനെ അറിയിച്ചത്.
Comments