പാലക്കാട് :സ്‌കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്‌ടോപ്പുകൾ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ . തമിഴ്‌നാട് കിണത്തുക്കടവ് മൈലേരിപാളയം ഐ.ഷെമീർ (31) ആണ് പിടിയിലായത്. പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസാണ് ഇയാളെ പിടികൂടിയത്.
കൊഴിപ്പാറ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഓഫീസ് കുത്തിതുറന്ന് മോഷണം നടന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ആഗസ്റ്റ് 25 നാണ് സ്‌കൂളിൽ മോഷണം നടന്നത്. മൂന്ന് ലാപ്‌ടോപ്പ്, ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയാണ് ഇവിടെ നിന്നും മോഷണം പോയത്.
പ്രതിയും കുടുംബവും നാല് വർഷത്തോളം കൊഴിഞ്ഞാമ്പാറ മലക്കാട് ഭാഗത്ത് താമസിച്ചിരുന്നു. പോക്‌സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ജൂലൈയിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം മോഷണ സമയത്ത് പ്രതിയുടെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായെന്നും അയാളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Comments