കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ വാഹനാപകടത്തിൽ പരിക്കേറ്റ ആൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വാതിൽ തുറക്കാനാവാതെ അരമണിറിലേറെയാണ് ഫറോക്ക് സ്വദേശി കോയമോൻ ആംബുലൻസിൽ കുടുങ്ങിക്കിടന്നത്. സംഭവത്തിൽ ഡിഎംഒയും റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ബൈക്ക് അപകടത്തിൽ കോയമോന് പരിക്കേറ്റത്. തുടർന്ന് ബീച്ച് ആശുപതിയിലെ ആംബുലൻസിൽ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആംബുലൻസിന്റെ ഡോർ തുറക്കാൻ കഴിയാതെ അരമണിക്കൂറിലേറെ ആംബുലൻസിൽ കുടുങ്ങികിടന്നു. നാട്ടുകാരും ആശുപത്രി ജീവനക്കാരും മഴു ഉപയാഗിച്ച് വാതിൽ പൊളിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.
ആംബുലൻസിന്റെ കാലപ്പഴക്കമാണ് വാതിൽ തകരാറിലാവാൻ കാരണമെന്ന പരാതിയും ശക്തമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്. ആംബുലൻസുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച് ബീച്ച് ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലുള്ള ആംബുലൻസുകളുടെ സുരക്ഷ പരിശോധിച്ച് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസറും വിശദീകരണവും നൽകണം.
Comments