ന്യൂഡൽഹി: ബിജെപി നേതാവ് സോനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫോഗട്ടിന്റെ ഫാം ഹൗസിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കിയെന്നാരോപിച്ചാണ് ഹരിയാനയിലെ ഹിസർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘം മോഷണം പോയവ കണ്ടെടുത്ത് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
ഗോവ പോലീസും കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹിസാർ ജില്ലയിൽ എത്തിയിരുന്നു.ഫോഗട്ടിന്റെ ഫാം ഹൗസിലെത്തി തെളിവെടുക്കുകയും ചെയ്തു. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. സുപ്രധാന പ്രതികളായ സുധീർ സങ്ങ്‌വൻ,സുഖ്‌വേന്ദർ സിംഗ് എന്നിവരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അന്വേഷണ സംഘം ഇതുവരെ 25-ഓളം പേരെയാണ് ചോദ്യം ചെയ്തത്. റെസ്റ്റോറന്റിലെ ജീവനക്കാർ, ഫോഗട്ട് താമസിച്ചിരുന്ന റിസോർട്ടിലെ ജീവനക്കാർ, അവർ മരിച്ചതായി പ്രഖ്യാപിച്ച ആശുപത്രി, ഡ്രൈവർ എന്നിവരും ചോദ്യം ചെയ്തവരിൽ ഉൾപ്പെടുന്നു.
ഓഗസ്റ്റ് 23ന് ഗോവയിൽ വച്ചാണ് 42 വയസുള്ള സൊണാലി ഫോഗട്ട് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ സൊണാലി മരണപ്പെട്ടിരുന്നു.അഞ്ജുന ബീച്ചിലെ റസ്റ്റോറന്റായ കുർലിയിൽ വെച്ച് പ്രതികൾ ഫോഗട്ടിനെ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് കുടിക്കാൻ നിർബന്ധിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആസൂത്രിത കൊലപാതകമാണിതെന്നാണ് കുടുംബം പറയുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments