കൊച്ചി: റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാവില്ലന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് എഎ സിയാദ് റഹ്മാൻ വ്യക്തമാക്കി.
ദേഹോപദ്രവം ഏൽപ്പിച്ചതിനും, അസഭ്യവർഷം നടത്തിയതുമടക്കമുള്ള കുറ്റങ്ങൾ കോടതി റദ്ദാക്കിയതായും അറിയിച്ചു. കേസ് തുടരാൻ താൽപ്പര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലന്നും വ്യക്തമാക്കി ജോജു സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു.എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലന്ന് കോടതി അറിയിച്ചു.
2021 നവംബർ ഒന്നിന് കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ടാണ് മുൻ മേയർ ടോണി ചമ്മണിയടക്കം എട്ട് പേർക്കെതിരെ കേസെടുത്തത്. വൈറ്റില ഫ്ളൈഓവറിന് സമീപം ഉപരരോധത്തിനിടയിൽ അകപ്പെട്ട ജോജു പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ ഇത് പ്രകോപിപ്പിക്കുകയും നടനെ അക്രമിക്കുകയുമായിരുന്നു. ആക്രമിച്ചതിനും കാർ തകർത്തതിനുമാണ് കേസ് എടുത്തത്.
Comments