ന്യൂഡൽഹി : വിമാനങ്ങൾ ഒന്നിച്ച് നിർത്തലാക്കിയതോടെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആളുകളുടെ തിക്കും തിരക്കും. ജർമ്മനിയുടെ ലുഫ്താൻസ എയർലൈൻസാണ് ഒരുമിച്ച് 800 വിമാനങ്ങൾ നിർത്തലാക്കിയത്. ഇതോടെ വിമാനത്തിൽ സഞ്ചരിക്കാനിരുന്ന യാത്രക്കാരെല്ലാം പെരുവഴിയിലായിരിക്കുകയാണ്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിൽ 700 ഓളം യാത്രക്കാർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കും രണ്ട് ഫ്‌ലൈറ്റുകളാണ് ലുഫ്താൻസ എയർലൈൻസ് പ്രവർത്തിപ്പിക്കുന്നത്. ഇവ രണ്ടും വെള്ളിയാഴ്ച റദ്ദാക്കുകയായിരുന്നു. പുലർച്ചെ 2.50 ന് യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിലേക്ക് പോകാനിരുന്ന എൽഎച്ച് 761 വിമാനവും, 400 യാത്രക്കാരുമായി മ്യൂണിക്കിലേക്ക് പോകാനിരുന്ന എൽ 763 വിമാനവുമാണ് റദ്ദാക്കിയത്. അവസാന നിമിഷത്തെ നിർത്തിവെക്കൽ യാത്രക്കാരിലും ബുദ്ധിമുട്ടുണ്ടാക്കി.
പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ വിമാനത്താവളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർക്കും സാധിക്കുന്നില്ലെന്നാണ് വിവരം. പൈലറ്റുമാരുടെ പ്രതിഷേധത്തെ തുടർന്നാണ് ലുഫ്താൻസ എയർലൈൻസ് നിർത്തലാക്കിയത്. ശമ്പളത്തിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
Comments