ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ മാസത്തിൽ 2.39 ദശലക്ഷം പേരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഈ വർഷത്തെ ഉയർന്ന കണക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾ വാട്ട്സ്ആപ്പ് വഴി നടക്കുന്നുണ്ടെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ജൂലൈയിൽ മാത്രം 574 പരാതിയാണ് വാട്സ്ആപ്പിന് ലഭിച്ചത്.
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഐടി നിയമങ്ങൾ കർശനമാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതു പ്രകാരം എല്ലാ മാസവും കംപ്ലയിൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് നിർബന്ധമാക്കി.
ജൂണിൽ കരട് നിയമങ്ങൾ ഉപയോക്തൃ അപ്പീലുകൾ കേൾക്കാൻ പാനൽ രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. കോടതി നിർദ്ദേശിച്ചാൽ സമൂഹമാദ്ധ്യമങ്ങൾ വഴി വിവരങ്ങൾ ആദ്യം പ്രചരിപ്പിക്കുന്നയാളെ തിരിച്ചറിയാൻ അനുവദിക്കണമെന്നും നിർദേശിച്ചു.ഇങ്ങനെ ചെയ്യുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നും പാനൽ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിച്ചതിന് ജൂണിൽ ഇന്ത്യയിൽ 2.21 ദശലക്ഷം അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.
Comments