ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നിലപാടിന് അന്താരാഷ്‌ട്ര പ്രസക്തിയുണ്ടെന്ന് ഇന്ത്യയിലെ പോളിഷ് സ്ഥാനപതി ആദം ബുറകോവ്സ്കി. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ഇരുപത്തിരണ്ടായിരത്തോളം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളും ഇരകളാണ്. അവരുടെ പഠനം യുദ്ധം നിമിത്തം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്നിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യ ഗവണ്മെൻ്റ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗംഗ’ ദൗത്യം വിജയമായിരുന്നു. പോളണ്ടും ദൗത്യത്തിന്റെ ഭാഗമായിരുന്നതായി ബുറകോവ്സ്കി അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പറഞ്ഞു.
പോളണ്ടിൽ ഏകദേശം നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പോളണ്ടിലെ കോളേജുകളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയാണെന്നും ഇന്ത്യയിലെ പോളിഷ് സ്ഥാനപതി പറഞ്ഞു.
ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റ ശ്രമങ്ങളെ പോളണ്ട് ഒരിക്കലും അംഗീകരിക്കുന്നില്ല. അന്താരാഷ്‌ട്ര നിയമങ്ങൾക്കും ക്രമങ്ങൾക്കും എതിരായ എല്ലാ കടന്നുകയറ്റങ്ങളെയും പോളണ്ട് ശക്തമായി എതിർക്കുമെന്നും ആദം ബുറകോവ്സ്കി വ്യക്തമാക്കി.
Comments