എറണാകുളം: മകൻ ലഹരിക്കടിമയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഉമാ തോമസ് എംഎൽഎ. ഉമാ തോമസിന്റെ മകൻ ലഹരിക്കടിമയാണെന്നും, നിലവിൽ ലഹരിവിമോചന കേന്ദ്രത്തിലാണെന്നുമുള്ള തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടന്നിരുന്നു. ഇതോടെയാണ് ഉമ തോമസ് മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്.
തന്നെയും കുടുംബത്തെയും അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഉമ തോമസിന്റെ പരാതിയിൽ പറയുന്നു. എംഎൽഎയും വിധവയുമായ തന്നെ അപമാനിക്കുകയാണ് ഇതിലൂടെ ഇവരുടെ ലക്ഷ്യം. പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ലഹരി സംഘങ്ങൾക്ക് വേണ്ടിയാണോ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. പൊതുപ്രവർത്തനത്തിൽ സജീവമായ തന്നെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രവർത്തനങ്ങൾ. അതിനാൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ നിയമപ്രകാരവും സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.
നേരത്തെ വീട് വൃത്തിയാക്കുന്ന മകന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച് വ്യാജ പ്രചാരണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ ഉമ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയ്‌ക്ക് ഉമ പരാതി നൽകിയത്.
ലഹരി മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് വ്യക്തമാക്കുന്നതിനായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞ ഉദാഹരണമാണ് ഉമ തോമസിന്റെ മകനെതിരായ വ്യാജ പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. തന്റെ മടിയിൽ കിടന്ന് വളർന്ന കുട്ടി വലുതായപ്പോൾ ലഹരി ഉപയോഗം കാരണം ഇപ്പോൾ ലഹരി വിമോചന കേന്ദ്രത്തിലാണെന്നായിരുന്നു സതീശൻ പറഞ്ഞത്. ഇത് ഉമ തോമസിന്റെ മകനാണെന്ന തരത്തിൽ പിന്നീട് പ്രചരിക്കുകയായിരുന്നു.
Comments