ദുബായ്: ഒരാഴ്‌ച്ചത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഏഷ്യാ കപ്പ് വീണ്ടും സാക്ഷിയാകുന്നു. കഴിഞ്ഞ തവണത്തെ പോലെ ദുബായ് തന്നെയാണ് പരമ്പരാഗത വൈരികളുടെ പോരിന് വീണ്ടും വേദിയാകുന്നത്. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 147 റൺസിന് ഓൾഔട്ടായപ്പോൾ, ഇന്ത്യ രണ്ട് പന്തുകൾ അവശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് വിജയമേകിയത്. രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ ദുർബലരായ ഹോങ്കോങ്കിനോട് 40 റൺസിന് വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സൂപ്പർ ഫോറിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ പരാജയം രുചിച്ച പാകിസ്താൻ ഹോങ്കോങ്കിനെ 155 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
ആദ്യ മത്സരത്തിൽ പാകിസ്താൻ ടീമിനെ പരാജയപ്പെടുത്താനായത് ഇന്ത്യൻ ടീമിന് ആത്മവിശ്വാസമേകിയിട്ടുണ്ട്. എന്നാൽ ഹോങ്കോങ്കിനെതിരെ നേടിയ ആധികാരിക വിജയം പാകിസ്താന് ഊർജമേകുന്ന ഘടകമാണ്. ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലി ഫോമിലേക്ക് ഉയർന്നത് ആശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കളിയിൽ മൂന്നാമനായി ഇറങ്ങിയ സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനവും ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്. എന്നാൽ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെയും കെ എൽ രാഹുലിന്റെയും ഫോമില്ലായ്മ ആശങ്കയ്‌ക്ക് ഇടവരുത്തുന്നു.
രാഹുൽ പാകിസ്താനെതിരെ ആദ്യ പന്തിൽ പുറത്തായിരുന്നു. അത് ഇന്ത്യയെ തുടക്കത്തിൽ സമ്മർദ്ദത്തിലാഴ്‌ത്തി. ഹോങ്കോങ്കിനെതിരെ 39 പന്തുകളിൽ നിന്ന് നേടിയ 36 റൺസിന്റെ പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കടേശ് പ്രസാദ് രാഹുലിനെ വിമർശിച്ച് രംഗത്ത് വന്നതും രാഹുലിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
രാഹുലിനെ മാറ്റിയാൽ ഓപ്പണിങ്ങിൽ രോഹിതിന് കൂട്ടായി കോഹ്ലി വരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മൂന്നാമനായി സൂര്യകുമാർ യാദവിന് സ്ഥാനക്കയറ്റം ലഭിച്ചേക്കും. കോഹ്ലി രണ്ട് കളിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിനാൽ കോഹ്ലി ഓപ്പണറുടെ സ്ഥാനത്ത് വരുന്നത് രോഹിത്ശർമ്മയ്‌ക്ക് കരുത്തേകും. കഴിഞ്ഞ രണ്ട് മത്സരത്തിലും ശർമ്മ അവസരത്തിനൊത്ത് ഉയരാത്തത് ഇന്ത്യൻ ആരാധകരിൽ നിരാശ പടർത്തിയിട്ടുണ്ട്.
പാകിസ്താനെതിരെ നടന്ന മത്സരത്തിലെ വിജയശിൽപിയായ ഹാർദിക് പാണ്ഡ്യ ഹോങ്കോങ്കിനെതിരെ കളിച്ചിരുന്നില്ല. പകരം ഋഷഭ് പന്താണ് ടീമിൽ ഇടംപിടിച്ചത്. പാണ്ഡ്യ ടീമിൽ തിരിച്ചെത്തുമ്പോൾ പ്രതീക്ഷ ഏറുകയാണ്. പാകിസ്താനെതിരായ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച ആർ ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ നിരാശ പടർത്തിയിട്ടുണ്ട്. ജഡേജയ്‌ക്ക് പകരം അക്ഷർ പട്ടേലിനാണ് ടീമിൽ ഇടം നൽകിയത്. കലാശ പോരാട്ടത്തിനുളള പ്രവേശനത്തിന് എല്ലാ മത്സരവും നിർണ്ണായകമാണെന്നിരിക്കെ ഞായറാഴ്‌ച്ചത്തെ കളി ഇരു പക്ഷത്തിനും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. വിജയം തുടരാൻ ഇന്ത്യയും തിരിച്ചടിക്കാൻ പാകിസ്താനും തയ്യാറായി മൈതാനത്തിൽ ഇറങ്ങുമ്പാൾ പ്രവചനം അസാധ്യം.
Comments