ഹൃദയാഘാതവും ഇതേ തുടർന്നുള്ള മരണവുമെല്ലാം ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും ഹൃദയാഘാതത്തെ തുടർന്നാണ്. ലോകത്ത് തന്നെ 18 മില്യൺ ആളുകൾക്ക് ഹൃദയാഘാത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്നുവെന്നാണ് കണക്കുകൾ. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഹൃദയാഘാതം വർദ്ധിക്കാൻ കാരണമായി പറയപ്പെടുന്നത്. മുൻപ് മുതിർന്നവരിൽ മാത്രമായിരുന്നു കണ്ടുവന്നരുന്നതെങ്കിൽ ഇന്ന് പ്രായഭേദമെന്യേ ഹൃദയാഘാതം ഒരു ഭീഷണിയായി മാറിയിരിക്കുന്നു.
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെന്ന് അറിഞ്ഞാൽ ഹൃദയത്തെ നമുക്ക് സംരക്ഷിക്കാനാകും. അതുകൊണ്ടുതന്നെ ലോകമെമ്പാടും ഇതിനുള്ള പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഹൃദയാഘാതത്തിൽ ഇന്ത്യയിൽ ഓരോ വർഷവും മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തിന്റെ കാരണങ്ങൾ കണ്ടെത്തിയ ഹൈദരാബാദ് കിംസ് ആശുപത്രിയിൽ നടത്തിയ ഒരു പഠനം ശ്രദ്ധ നേടുന്നത്
ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.ഹൈഗ്രിവ് റാവു നടത്തിയ പഠനത്തിലാണ് പ്രധാന കാരണങ്ങൾ വ്യക്തമാകുന്നത്. പ്രമേഹം, ബോഡി മാസ് ഇൻഡക്‌സ്, വെയ്സ്റ്റ് ഹിപ്പ് റേഷ്യോ, പുകവലി, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങൾ എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
2019 ജനുവരി മുതൽ 18 മാസമായിരുന്നു പഠനം നടത്തിയത്. 1648 പുരുഷന്മാരെയും, 505 സ്ത്രീകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ഹൃദയാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളെ കൺവെൻഷണൽ റിസ്‌ക്ക് ഫാക്ടേഴ്സ്, സ്പെസിഫിക് മെറ്റബോളിക് റിസ്‌ക് ഫാക്ടേഴ്സ് എന്നിങ്ങനെ രണ്ടായി തിരിച്ചുകൊണ്ടായിരുന്നു പഠനം.
ഇതിൽ രക്തസമർദ്ദം, പ്രമേഹം, പുകവലി എന്നീ ഘടകങ്ങളെയാണ് കൺവെൻഷണൽ റിസ്‌ക്ക് ഫാക്ടേഴ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ഘടകങ്ങൾ ഉള്ള 93 ശതമാനം പേരിലും ഹൃദയാഘാത സാദ്ധ്യതയുള്ളതായി കണ്ടെത്തി. ഇതിൽ രക്തസമ്മർദ്ദമുള്ള 41.7 ശതമാനം പേരും, പ്രമേഹമുള്ള 43.7 ശതമാനം പേരും ഉൾപ്പെടുന്നു. പുകവലിക്കുന്ന 29.5 ശതമാനം പേരിലും ഹൃദയാഘാത സാദ്ധ്യത പഠനത്തിൽ കണ്ടെത്തിയിരുന്നു.
ബോഡി മാസ് ഇൻഡക്‌സ്, വേയ്‌സ് ഹിപ്പ് റേഷ്യോ, കൊളസ്‌ട്രോൾ, ഹീമോഗ്ലാബിൻ എ1സി, ഹൈപ്പർ ട്രൈഗ്ലിസറിഡെമിയ എന്നീ ഘടകങ്ങളെയാണ് സ്‌പെസിഫിക്ക് മെറ്റബോളിക് റിസ്‌ക്ക് ഫാക്ടേഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Comments