ജയ്പൂർ: കോൺഗ്രസിന്റെ കുടംബാധിപത്യം രാജ്യത്തിന് ഉണ്ടാക്കിയത് വൻ നഷ്ടമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. കോൺഗ്രസിൽ സോണിയാഗാന്ധിയും മകൻ രാഹുലുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെ സംഘടന തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമില്ല. എന്നാൽ ബിജെപിയിൽ കാര്യങ്ങൾ ശരിയായ രീതിയിലാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, ജെ പി നദ്ദ, അമിത് ഷാ തുടങ്ങിയ പാർട്ടിയുടെ പ്രമുഖ നേതാക്കൾ എല്ലാം സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്. ഇവരുടെ കുടുംബങ്ങൾക്ക് യാതൊരു വിധ രാഷ്‌ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നില്ല. കോൺഗ്രസിന്റെ കുടംബാധിപത്യത്തിന് രാജ്യം വലിയ വില കൊടുക്കേണ്ടി വന്നു.
അടുത്ത രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടും. 2024ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവർത്തിക്കും. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും ഒരു മന്ത്രിക്കുമെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് ഒരു ആരോപണം പോലും ഉന്നയിക്കാനാവാത്തത് അപൂർവ്വ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നിന്ന് അഴിമതിയെ നിർമാർജനം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വകാര്യ സർവകലാശാലയിൽ നടന്ന ‘മോദി@20’ എന്ന പുസ്തകത്തെ കുറിച്ചുളള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബിജെപി നേതാവായ ജാവദേകർ. ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രസംസിച്ചു. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരാതെ താൻ സഫ(രാജസ്ഥാനി തലപ്പാവ്)ധരിക്കില്ലെന്ന് സതീഷ് പൂനിയ പറഞ്ഞിട്ടുണ്ട്. ബിജെപി സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും, താൻ അദ്ദേഹത്തെ സഫ അണിയിക്കുമെന്നും ജാവദേകർ വ്യക്തമാക്കി.















