ദുബായ്: ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിന് തയ്യാറെടുക്കുന്ന പാകിസ്താനും പരിക്ക് ഭീഷണിയാകുന്നു. പേസർ ഷാനവാസ് ദഹാനിക്ക് പരിക്ക് മൂലം ഇന്ത്യക്കെതിരായ മത്സരം നഷ്ടമാകും. ഹോങ്കോംഗിനെതിരായ മത്സരത്തിലാണ് ദഹാനിയുടെ പേശിക്ക് പരിക്കേറ്റത്.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ ദഹാനിക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ദഹാനിക്ക് പകരം മുഹമ്മദ് ഹസ്നെയ്നോ ഹസൻ അലിയോ ആകും സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെ കളിക്കുക. അടുത്ത 72 മണിക്കൂർ നേരത്തേക്ക് ദഹാനി നിരീക്ഷണത്തിലായിരിക്കും എന്നാണ് വിവരം.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പാക് പേസർ ഷഹീൻ ഷാ അഫ്രീഡിക്കും ടൂർണമെൻ്റ് നഷ്ടമായിരുന്നു. അഫ്രീഡിക്ക് പകരമാണ് മുഹമ്മദ് ഹസ്നെയ്ൻ ടീമിലെത്തിയത്. പരിക്കേറ്റ പേസർ മുഹമ്മദ് വസീമിന് പകരമാണ് ഹസൻ അലിയെ പാകിസ്താൻ ടീമിലെടുത്തത്.
ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ജഡേജക്ക് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. ഇതോടെ, ഏഷ്യാ കപ്പിന് പുറമേ ട്വൻ്റി 20 ലോകകപ്പും ജഡേജക്ക് നഷ്ടമായേക്കും എന്നാണ് വിവരം.
Comments