ഇടുക്കി: അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഐ എൻ ടിയു സി യൂണിയനിലെ ചുമട്ട് തൊഴിലാളികളുടെ മർദ്ദനം. സംഭവത്തിൽ മൂന്ന് വിവിധഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു. അടിമാലി മിനിപ്പടിയ്‌ക്കു സമീപമുള്ള മൊത്തവ്യാപാരക്കടയിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു ചുമട്ടുതൊഴിലാളികളുടെ ആക്രമണം ഉണ്ടായത്.
കടയിൽ വന്ന 5 ഗ്ലാസ്സുകൾ ഇറക്കി വെയ്‌ക്കുന്നതിനായി ഐഎൻടിയുസി യൂണിയൻ തൊഴിലാളികളെ കടയുടമ വിളിച്ചു. എന്നാൽ ഗ്ലാസ് ഇറക്കുന്നതിന് യൂണിയൻ തൊഴിലാളികൾ 5000 രൂപയാണ് ആവശ്യപ്പെട്ടത്. തുക കൂടുതലാണെന്ന് ഉടമ അറിയിച്ചതോടെ ഇവർ ഗ്ലാസ്സിറക്കാൻ തയ്യാറല്ലെന്നറിയിച്ച് മടങ്ങിപ്പോയി. ഗ്ലാസ്സ് കൊണ്ടുവന്ന വാഹനം തിരികെ വിടുന്നതിനായി കടയിലെ ജീവനക്കാർ ഗ്ലാസ്സിറക്കി വെച്ചു. ഈ സമയം തിരികെ എത്തിയ തൊഴിലാളികൾ ജീവനക്കാരെ ക്രൂരമായി മർദ്ദിയ്‌ക്കുകയായിരുന്നുവെന്നാണ് കായുടമ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
മർദ്ദനത്തെത്തുടർന്ന് കടയിലെ ജീവനക്കാരായ പ്രദീപ് മഹന്ത, നാരദ് ബർമ്മൻ, സുഖ് ലാൽ സിൻഹ എന്നിവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴിയെടുത്തതായും, മർദ്ദിച്ച തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്നും അടിമാലി പോലീസ് വ്യക്തമാക്കി.
Comments