തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും കാര്യക്ഷമമായ ഇടപെടൽ നടത്താതെ ആരോഗ്യവകുപ്പ്. വിവിധ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച കർമ്മപദ്ധതിഫലം കാണുന്നില്ലെന്ന് വിമർശനം. പേവിഷബാധ മരണങ്ങൾ സംബന്ധിച്ചുള്ളവിദഗ്ദസമിതിയുടെ അന്വേഷണവും വൈകുന്നു
തെരുവുനായകളുടെ ആക്രമണം മുൻ വർഷങ്ങളേക്കാൾ നിലവിൽ മൂന്നിരട്ടി
വർദ്ധിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ പന്ത്രണ്ട് വയസ്സുകാരി തെരുവുനായയുടെ ആക്രമണത്തിന് ഇരയായ സംഭവമുൾപ്പടെ നിരവധിപേരാണ് ചികിത്സതേടി
ദിനംപ്രതി ആശുപത്രികളിലെത്തുന്നത്. ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും
കാര്യക്ഷമമായ ഇടപെടൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന
വിമർശനം ശക്തമാണ്. വിവിധ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച കർമ്മപദ്ധതിയും
ഫലം കാണുന്നില്ല.
തെരുവുനായ്‌ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാൻ
നിർദ്ദേശം നൽകിയെങ്കിലും മെല്ലെപ്പോക്ക് സമീപനമാണ് ഇക്കാര്യത്തിലുള്ളത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 96000 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആറ് വർഷത്തിനിടെ കടിയേറ്റത് 1059000 പേർക്കും. 56 പേരാണ് മരണമടഞ്ഞത്.
പേവിഷബാധയേറ്റ എല്ലാവരും മരണപ്പെട്ടിട്ടുണ്ട്. വാക്‌സിനെടുത്തവർ ഉൾപ്പടെ
മരിക്കാനിടയായ സാഹചര്യം പഠിക്കുന്നതിനായി ആരോഗ്യവകുപ്പ് വിദഗ്ദസമിതിയെനിയോഗിച്ചെങ്കിലും അന്വേഷണവും വൈകുകയാണ്.
പേവിഷബാധയേറ്റവരുടെ മരണം തടഞ്ഞുനിർത്തുന്നതിനാവശ്യമായ മരുന്നുകൾ സംഭരിക്കുന്നതിലും ഗുരുതരവീഴ്ചയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. നിരവധിപേർ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തിൽ ശാശ്വതപരിഹാരം അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമാണ്
Comments