മുൻ മന്ത്രി കെ കെ ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ശൈലജ അറിയിച്ചിരുന്നു. എന്നാൽ പുരസ്‌കാരം തിരസ്‌കരിക്കുക എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ആരോഗ്യ രംഗത്തെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അത് ഒരു വ്യക്തിയുടെ മാത്രം നേട്ടമായി കാണാനാവില്ല.
മാഗ്‌സസെ പുരസ്‌കാരം വ്യക്തികൾക്കാണ്. ഇവിടത്തെ നേട്ടം കൂട്ടായ്മയുടേതാണ്. മാഗ്‌സസെ പുരസ്‌കാരം ഇതുവരെ രാഷ്‌ട്രീയക്കാർക്ക് നൽകിയിട്ടില്ല. ഫിലിപ്പൈൻസ് പ്രസിഡന്റ് ആയിരുന്ന റമൺ മാഗ്‌സസെയുടെ പേരിലാണ് അവാർഡ് നൽകുന്നത്. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടും പുരസ്‌കാരം നിരസിക്കാൻ കാരണമായതായി സീതാറാം യെച്ചൂരി പറഞ്ഞു.
ഫിലിപ്പൈൻസ് ഭരണാധികാരിയായ രമൺ മഗ്സസെയുടെ ഓർമ്മയ്‌ക്കായി ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മഗ്സസെ അവാർഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരെ രമൺ മഗ്സസെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതാണ് പുരസ്‌കാരം വാങ്ങാൻ അനുമതി നിഷേധിക്കാനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മഗ്സസെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ മൂന്ന് മാസം മുമ്പാണ് ശൈലജ അവാർഡ് നിരസിച്ചത്. ഇതിനെ തുടർന്ന് സംഘാടകർ മറ്റൊരാളെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യയുടെ നൊബേൽ സമ്മാനം എന്നാണ് മാഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത്.
Comments