തിരുവനന്തപുരം; കേരളവും മോദിജിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി സിപിഎം. അമിത് ഷായുടെ മോഹം ദിവാസ്വപ്‌നം മാത്രമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
കേരളത്തിൽ ഒരു മണ്ഡലത്തിൽ ഉണ്ടായിരുന്ന ഒരു താമര കൊഴിഞ്ഞുപോയി. അക്കാര്യം അമിത് ഷാ മനസിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇപ്പോ നേമത്തെ പ്രതിനിധീകരിക്കുന്നത് സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയാണ്. ഇതിന് മാറ്റമുണ്ടാകുമെന്ന അമിത് ഷായുടെ മോഹം ദിവാസ്വപ്‌നം മാത്രമാണ്.
ലോകത്തെ ജനസംഖ്യ കണക്ക് കൂട്ടിയാൽ അഞ്ചിൽ ഒരാൾ ഇന്ന് ചൂഷണ രഹിതമായ സമൂഹത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യത്താണ് ജീവിക്കുന്നത്. അത് വളരെ പരിമിത അധികാരങ്ങൾ മാത്രമുളള കേരള സംസ്ഥാനത്തെ ജനസംഖ്യ കൂട്ടിയിട്ടല്ല. കമ്യൂണിസത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് അമിത് ഷാ കരുതുന്നതുപോലെ പരിതാപകരമല്ല. ഇതൊക്കെ മനസിലാകാത്തത് കൊണ്ടാകാം അദ്ദേഹം ഇങ്ങനെ ചില അഭിപ്രായങ്ങൾ തട്ടിവിട്ടതെന്നും എംഎ ബേബി പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷാ കേരളവും മോദിയുടെ യാത്രയ്‌ക്കൊപ്പം അണിചേരണമെന്ന് ആഹ്വാനം ചെയ്തത്. ഭാരതത്തിൽ ഭാവി ഉളളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്കും ദളിതർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
Comments