കോട്ടയം: പേ വിഷബാധയേറ്റ റാന്നി സ്വദേശിനി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. പേപ്പട്ടി കടിച്ചതിന് പിന്നാലെ അഭിരാമിയ്‌ക്ക് പ്രാഥമിക ചികിത്സ കൃത്യമായി ലഭിച്ചില്ല. ഇന്ന് രാവിലെ കുട്ടിയ്‌ക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർമാർ കാര്യമായി പരിഗണിച്ചില്ലെന്നും കുട്ടിയുടെ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കടിയേറ്റതിന് പിന്നാലെ കുട്ടിയെ ആദ്യം പെരുനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും, പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും കൃത്യമായ പ്രാഥമിക ചികിത്സ കുട്ടിയ്‌ക്ക് കിട്ടിയില്ല. തങ്ങൾക്ക് പരിമിതിയുണ്ടെന്ന് ആയിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞത്. ഇതിന് ശേഷമായിരുന്നു കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അഭിരാമിയുടെ അമ്മ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കുട്ടിയ്‌ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയില്ലെന്നും അമ്മ വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു അഭിരാമിയ്‌ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അഭിരാമിയ്‌ക്ക് ജീവൻ നഷ്ടമായത്.
Comments