പത്തനംതിട്ട: കാട്ടുപന്നിയുടെ ശല്യം മൂലം കർഷക കുപ്പായം അഴിച്ചുവെച്ച് മുൻ കോളേജ് പ്രൊഫസർ. അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു റാന്നി ചെറുകുളഞ്ഞി കാലായിൽ തടത്തിൽ പ്രൊഫ. കെ ജെ സുരേഷ്. എന്നാൽ കാട്ടുപന്നി ശല്യം മൂലം അദ്ദേഹത്തിന്റെ കൃഷി പലതവണ നശിച്ചു. ഇതിൽ മനം നൊന്ത് കാട്ടുപന്നിക്കൊരു കവിത എഴുതി സമർപ്പിച്ചാണ് അദ്ധ്യാപക ദിനത്തിൽ അദ്ദേഹം കൃഷി അവസാനിപ്പിച്ചത്.
ഓണത്തിന് വിളവെടുക്കേണ്ട ചേനകൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. വേലി കെട്ടിയിട്ടും അധികൃതരോട് പരാതിപ്പെട്ടിട്ടുമൊന്നും പരിഹാരം കിട്ടിയില്ല. ഇതോടെ നിസഹായനായാണ് മുൻ അദ്ധ്യാപകൻ കാട്ടുപന്നികൾക്ക് കവിത എഴുതി സമർപ്പിച്ച് കൃഷി അവസാനിപ്പിച്ചിരിക്കുന്നത്.
ഓണത്തിന് വിളവെടുക്കാനിരുന്ന ചേനകൃഷിയാണ് കാട്ടുപന്നികൾ പൂർണ്ണമായും രാത്രി നശിപ്പിച്ചത്.ഏതാനും ദിവസം മുമ്പ് പന്നികൾ ഇതേ പുരയിടത്തിലെ തോട്ടത്തിലും കയറിയിരുന്നു.
കാലായിൽതടഗേഹേ, പരിസര
സീമാബന്ധിത കൃഷിയിടവനിയിൽ
പൂർവനിശീഥിനിസമയേ ഭീകര
താണ്ഡവമാടിയ സൂകരശ്രേഷ്ഠാ.
തലമുറയായി ചേനകൾ വാഴകൾ
പലപല കൃഷികൾ വിളഞ്ഞൊരു ഭൂവിൽ
തിരുവിളയാട്ടം മൂലം ഇന്നൊരു
ചെറുകൃഷി പോലുമിറക്കാൻ വയ്യ.
അതിരുകൾ ടീൻഷീറ്റാലെ മറച്ചതി-
നടിയനിൽ അരിശം തോന്നീടരുതേ
വിട, കൃഷിയോടിനി എന്നെന്നേക്കും
തവ സാമ്രാജ്യം നീണാൾ വാഴ്ക.
എന്നാണ് കവിത.
Comments