ന്യൂഡൽഹി; മദ്യകുംഭകോണവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി എംഎൽഎമാർ രാഷ്ട്രപതിയെ കാണും. ചൊവ്വാഴ്ച 11 മണിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് എംഎൽഎമാർ ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകും.
ഡൽഹി സർക്കാർ അവതരിപ്പിച്ച എക്‌സൈസ് നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് നിർണായക നീക്കം. എട്ട് ബിജെപി എംഎൽഎമാരാണ് രാഷ്‌ട്രപതിയെ സന്ദർശിക്കുക.
ലൈസൻസ് ലഭിക്കാനായി കോഴ നൽകിയെന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സണ്ണി മാർവയുടെ പിതാവ് കുൽവീന്ദർ മാർവ വെളിപ്പെടുത്തുന്ന വീഡിയോയാണ് ബിജെപി കേന്ദ്രങ്ങൾ പുറത്തുവിട്ടത്. അഴിമതി ആരോപണം തുടർച്ചയായി നിഷേധിച്ചുകൊണ്ടിരുന്ന ആം ആദ്മി പാർട്ടിക്കും സിസോദിയയ്‌ക്കും വീഡിയോ പുറത്തുവന്നതോടെ ഉത്തരം മുട്ടിയിരുന്നു. കേസിൽ 12 ാം പ്രതിയാണ് സണ്ണി മാർവ.
കോഴപ്പണത്തിന്റെ എൺപത് ശതമാനവും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും മനീഷ് സിസോദിയയ്‌ക്കും അവരുടെ സുഹൃത്തുക്കൾക്കുമാണെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സിബിഐയ്‌ക്ക് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് സിസോദിയ ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് വീഡിയോ പുറത്തുവന്നത്.
ബിജെപിയുടെ സ്റ്റിങ് ഓപ്പറേഷനെ പരിഹസിച്ച സിസോദിയയ്‌ക്ക് അതേ നാണയത്തിൽ മറുപടിയും ബിജെപി നേതാക്കൾ നൽകുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ അഴിമതി പുറത്തുകൊണ്ടുവരാൻ സ്റ്റിങ് ഓപ്പറേഷൻ നടത്തണമെന്ന് കെജ് രിവാൾ നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചതെന്നാണ് ബിജെപിയുടെ മറുപടി. അഴിമതിയുമായി ബന്ധപ്പെട്ട് സിസോദിയയുടെ വീട്ടിൽ കഴിഞ്ഞ മാസം സിബിഐ റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ബാങ്ക് ലോക്കർ പരിശോധിച്ചും തെളിവുകൾ ശേഖരിച്ചിരുന്നു.
Comments