ഇടുക്കി : ജീവൻ രക്ഷിക്കുന്നതിനായി മാങ്കുളത്ത് പുലിയെ കൊന്ന വനവാസി കർഷകൻ ഗോപാലന് വീരപരിവേഷം നൽകി നാട്ടുകാർ. പുലിമുരുകന് പകരമായി പുലിഗോപാലൻ എന്നാണ് പുതിയ വിളിപ്പേര്. നിരവധി സന്ദർശകരാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗോപാലനെ കാണാനായി എത്തുന്നത്.
ഇവയ്‌ക്ക് പുറമെ ഗോപാലനെ തേടി സമ്മാനങ്ങളും എത്തുന്നുണ്ട്. ചികിത്സയ്‌ക്കായി വനം വകുപ്പും നൽകി 5000 രൂപ. കൂടാതെ യുവാവിന്റെ
ആശുപത്രി ചെലവും വാഹനക്കൂലിയും സർക്കാർ വഹിക്കും. കൂടുതൽ തുക ആവശ്യമായി വന്നാൽ അതും വനം വകുപ്പ് നൽകുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ പറഞ്ഞു.
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ഗോപാലന് ജിം കോർബറ്റ് പുരസ്‌കാരത്തിന്റെ ഭാഗമായ 10,001 രൂപ ക്യാഷ് അവാർഡ് സമ്മാനിച്ചു. സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത സംഘടന പ്രശംസാപത്രവും ഫലകവും മാങ്കുളത്ത് പൊതുയോഗത്തിൽ സമ്മാനിക്കുമെന്നും അറിയിച്ചു.കഴിഞ്ഞ ദിവസം രാഷ്‌ട്രീയ കിസാൻ മഹാസംഘ് ഗോപാലന് കർഷകവീരശ്രീ അവാർഡ് പ്രഖ്യാപിച്ചിരുന്നു.
പുലിയുടെ ആക്രമണത്തിൽ ഗോപാലന്റെ ശരീരത്തിലേറ്റ മുറിവുകൾ കരിഞ്ഞു വരുന്നതായി ഡോ. ഫിനിക്‌സ് ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം യുവാവിന് ശരീരവേദനയും പനിയും അനുഭവപ്പെട്ടെങ്കിലും പിന്നാലെ സാധാരണ നിലയിൽ തിരിച്ചെത്തി. കൂടാതെ പേവിഷബാധയ്‌ക്കെതിരെയുള്ള റാബീസ് വാക്‌സീൻ നൽകിയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Comments