ജയ്പൂർ : വിവാഹ ദിനത്തിൽ യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത. 24 കാരിയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തി. പരിശോധനയിൽ യുവതി കന്യകയല്ലെന്ന് കണ്ടെത്തിയതോടെ വരന്റെ ബന്ധുക്കൾ യുവതിയെ ക്രൂരമായി മർദ്ദിച്ചു. വരന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ കുടുംബം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഗ്രാമസഭയുടെ ആവശ്യം.
രാജസ്ഥാനിലെ ഭിൽവാരയിൽ മെയ് മാസം 11 ആയിരുന്നു സംഭവം. മാനസികമായി തളർന്നതിനാൽ അന്ന് പോലീസിൽ പരാതി നൽകാനായില്ല. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടു എന്നാരോപിച്ച് ഭർത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നാണ് യുവതിയുടെ പരാതി.
വിവാഹം കഴിഞ്ഞ് ഉച്ചയ്‌ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടന്നത്. ഭയം കാരണം ഒന്നും പറയാനായില്ല. തുടർന്നാണ് താൻ പരിശോധനയിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഭർത്താവും ഭർതൃകുടുംബവും മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരം ഖാപ് പഞ്ചായത്ത് ചേർന്നു. പഞ്ചായത്തിൽ ആളുകളുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചെന്നും കുടുംബത്തോട് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.
വിവാഹത്തിന് മുൻപ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഭർതൃവീട്ടുകാർക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നെന്നും ഇതിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും പെൺകുട്ടി ആരോപിച്ചു.
Comments