ന്യൂഡൽഹി : ഇന്ത്യ തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ന് രാഷ്‌ട്രപതി ഭവനിൽ എത്തിയ ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഹസീന രാജ്യത്തെത്തിയത്.
ഇന്ത്യ തങ്ങളുടെ മികച്ച ചങ്ങാതിയാണെന്നാണ് ഹസീന പറഞ്ഞത്. ഇന്ത്യൻ സന്ദർശനം തനിക്ക് കൂടുതൽ സന്തോഷം പകരുന്നു. ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഇന്ത്യ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ല. ഇന്ത്യയുമായി സൗഹാർദ്ദപരമായ ബന്ധമുണ്ടെന്നും പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നും ഷെയ്ഖ് ഹസീന രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പറഞ്ഞു.
സ്വാതന്ത്ര്യം, ദാരിദ്ര്യ ലഘൂകരണം, സമ്പദ്വ്യവസ്ഥ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും മാത്രമല്ല, ദക്ഷിണേഷ്യയിലുടനീളമുള്ള ആളുകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാക്കുന്നതിന് രണ്ട് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തികമായി വികസിപ്പിക്കാനും നമ്മുടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഈ ചർച്ചയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗഹൃദം കൊണ്ട് ഏത് പ്രശ്നവും പരിഹരിക്കാനാകും എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു.
തുടർന്ന് രാജ്ഘട്ടിൽ ഷെയ്ഖ് ഹസീന പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ധീപ് ധൻകർ എന്നിവരുമായി ഹസീന ഇന്ന് കൂടിക്കാഴ്ച നടത്തും.
Comments