ലണ്ടൻ∙ യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് (47) ചുമതലയേറ്റു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയാണ് ഔദ്യോഗികമായി സ്ഥാനമേറ്റത്. രാജ്ഞിയുടെ വേനൽക്കാല വസതിയായ ബാൽമോറലിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. 47 കാരിയായ ട്രസ് യുകെയുടെ 56-ാമത് പ്രധാനമന്ത്രിയും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ്.
ബോറിസ് ജോൺസൻ ഇന്ന് രാവിലെ സ്കോട്ലൻഡിലെത്തി എലിസബത്ത് രാജ്ഞിക്കു രാജിക്കത്ത് കൈമാറിയിരുന്നു. പിന്നാലെയാണ് ലിസ് ട്രസും രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉടൻ തന്നെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് ലിസ് ട്രസ് മടങ്ങും. മന്ത്രിസഭ നിയമിക്കാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷ. നാളെ ക്യാബിനറ്റ് യോഗം ചേരുന്നതിന് മുൻപായി പുതിയ ഭരണപദവികൾ തീരുമാനിക്കുമെന്നും സൂചനയുണ്ട്. ഊർജ്ജ വില പ്രതിസന്ധി നേരിടാനുള്ള പദ്ധതികളായിരിക്കും ലിസ് ട്രസിന്റെ ആദ്യ പ്രഖ്യാപനം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തന്റെ ഏറ്റവും അടുത്ത വിശ്വസ്തരെയായിരിക്കും ആദ്യം മന്ത്രിസഭയിൽ ഉൾപ്പെടുത്തുക. ക്വാസി ക്വാർട്ടെങ്ങിനെ ചാൻസലറായും, ജെയിംസ് ക്ലെവർലിയെ വിദേശകാര്യ സെക്രട്ടറിയായും, സ്യൂല്ല ബ്രാവർമാനെ ആഭ്യന്തര സെക്രട്ടറിയായും നിയമിക്കുമെന്നാണ് സൂചനകൾ. തെരേസ് കോഫിയെ ആരോഗ്യ സെക്രട്ടറിയായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗതാഗതം, സംസ്കാരം, വിദ്യാഭ്യാസം, നോർത്തേൺ അയർലൻഡ് എന്നീ വകുപ്പുകളിൽ ആരെ നിയമിക്കുമെന്ന് തീരുമാനമായിട്ടില്ല. തന്റെ പ്രധാന എതിരാളിയായ ഋഷി സുനകിന് പ്രത്യേകിച്ച് വകുപ്പുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ച പെന്നി മോർഡൗണ്ട്, കെമി ബാഡെനോക്ക്, സാജിദ് ജാവിദ് എന്നിവർക്കും മന്ത്രിസഭയിൽ വകുപ്പുകളൊന്നും മാറ്റിവെച്ചിട്ടില്ല.
ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോൺസനു പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ വിദേശകാര്യ മന്ത്രിയായ ട്രസ്, മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ട് നേടിയിരുന്നു. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണു ട്രസിനു ലഭിച്ചത്.
സ്ഥാനമൊഴിയുന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഭാര്യയോടൊപ്പമാണ് രാജ്ഞിയെ കാണാനെത്തിയത്. രാജ്ഞിയോടൊപ്പം ഏകദേശം 40 മിനിറ്റ് ചെലവഴിച്ചാണ് , ബാൽമോറലിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചത്. സ്ഥാനമൊഴിഞ്ഞെങ്കിലും ട്രസിന്റെ വിശ്വസ്തനായി തുടരുമെന്നും പുതിയ പ്രധാനമന്ത്രിയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും ബോറിസ് ജോൺസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments