ഇസ്ലാമാബാദ്: ഇന്ത്യയെ ഞെട്ടിച്ച 1981 ലെ വിമാനം റാഞ്ചിയ ഖാലിസ്ഥാൻ ഭീകരരിലൊരാൾ സുഖജീവിതം നയിക്കുന്നത് പാകിസ്താനിൽ ആണെന്നതിന്റെ തെളിവുകൾ പുറത്ത്. സിഖുകാർക്ക് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യവുമായി രാജ്യം ചിന്നഭിന്നമാക്കാൻ ഇറങ്ങിത്തിരിച്ച ഭീകരസംഘത്തിലെ ഗജീന്ദർ സിംഗാണ് പാകിസ്താനിൽ ഇപ്പോഴും സൈൗര്യവിഹാരം നടത്തുന്നത്.
ഇന്ത്യ കൊടും കുറ്റവാളിയായി പ്രഖ്യാപിച്ച ഭീകരനെ കൈമാറണമെന്ന ആവശ്യം തള്ളിയ പാകിസ്താൻ, ഗജീന്ദർ സിംഗ് തങ്ങളുടെ രാജ്യത്തല്ല താമസിക്കുന്നത് എന്നായിരുന്നു ഇതുവരെ വാദിച്ചിരുന്നത്. എന്നാൽ ഇയാൾ പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിൽ താമസിച്ചുവരികയാണെന്നതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ ഗുരുദ്വാരയിൽ ഭീകരൻ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വന്നതോടെയാണ് കള്ളിവെളിച്ചത്തായത്. ഭീകരൻ തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതെന്നാണ് വിവരം. ദൽ ഖൽസയുടെ സഹസ്ഥാപകൻ എന്നറിയപ്പെടുന്ന ഗജീന്ദർ സിംഗ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹസൽ അബ്ദാലിൽ പാനിയ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
1981 സെപ്തംബർ 29 നാണ് ഇന്ത്യയെ നടുക്കിയ വിമാന റാഞ്ചലുണ്ടായത്. 111 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രതിരിച്ച ബോയിംഗ് 737 എന്ന വിമാനമാണ്, കഠാരകളും സ്ഫോടകവസ്തുക്കളുമടങ്ങുന്ന ആയുധശേഖരവുമായെത്തി ഗജീന്ദറടങ്ങുന്ന അഞ്ചംഗ ഭീകരസംഘം റാഞ്ചിയത്. ഖാലിസ്ഥാൻ നേതാവായ ജർണൈൽ സിംഗ് ഭിന്ദ്രൻവാലയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു വിമാനം റാഞ്ചി ലാഹോറിലെത്തിച്ചത്.
സംഭവത്തിൽ പാകിസ്താൻ കോടതി ഗജീന്ദറിനെ ശിക്ഷിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം ഇയാൾ ജയിൽമോചിതനായി. ഖാലിസ്ഥാൻ നേതാവിന്റെ മോചനത്തിനായി വിമാനം ഹൈജാക്ക് ചെയ്തതിന് ഗജീന്ദർ സിംഗിനെ ഇന്ത്യ കൊടും കുറ്റവാളിയായി ആയി പ്രഖ്യാപിച്ചു. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഗജീന്ദറിന്റെ പേര് ഇപ്പോഴുമുണ്ട്.
Comments