തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യപനവും തടയുന്നതിനായി പുതിയ പദ്ധതിയ്ക്ക് രൂപം നൽകി പോലീസ്.സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് യോദ്ധാവ് എന്ന പുതിയ പദ്ധതിയ്ക്ക് പോലീസ് രൂപം നൽകിയത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ മുതലായവരും ഇതിന്റെ ഭാഗമാകും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കും. ഇവർക്ക് ദിവസത്തെ പരിശീലനം നൽകും . ശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും ബോധവത്ക്കരണപ്രവർത്തനങ്ങൾ നടത്താനും അവരുടെ സേവനം വിനിയോഗിക്കും.
ഈ അദ്ധ്യാപകർ യോദ്ധാവ് എന്ന പേരിലാവും അറിയപ്പെടുക. മാസത്തിലൊരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇവരുടെ യോഗം വിളിച്ച് ചേർക്കും.ജനമൈത്രി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകി ബോധവത്കരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ആയിരം സ്കൂളുകളിലെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് 88,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും. നാർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ആയിരിക്കും നോഡൽ ഓഫീസർ.
പദ്ധതിയുടെ ഭാഗമായി ഒരു ഹെല്പ്ലൈൻ നമ്പർ ഏർപ്പെടുത്തും. ഇതിലൂടെ മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കു വെക്കാൻ സാധിക്കും. ഗതാഗത മാർഗ്ഗങ്ങളിലൂടെയുള്ള മയക്കുമരുന്ന് കടത്ത തടയാൻ പോലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തും. ഒപ്പം മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കും. സമൂഹമാദ്ധ്യമങ്ങിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപിക്കുകയും ചെയ്യും.
Comments