കേരളീയർക്ക് ഓണം എന്നും ആഘോഷത്തിന്റെ ദിനമാണ് . നാനാഭാഗത്തുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ദിനം കൊണ്ടാടുന്നു. ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങുന്ന ആഘോഷം ചതയം വരെ നീണ്ട് നിൽക്കും. ആടിയും പാടിയും പൂക്കളമിട്ടും കുഞ്ഞുമക്കൾ ഓണം ആഘോഷിക്കുമ്പോൾ കലവറയ്ക്കുള്ളിൽ നിന്നും എത്തുക കറിക്കൂട്ടുകളുടെ ഗന്ധമാകും. ഉണ്ടറിയണം ഓണം എന്ന് പറയുന്ന പോലെ തന്നെ ഓണനാളിലെ പ്രധാന ആകർഷണം ഓണ സദ്യ തന്നെയാണ്.
ഉച്ചയൂണിന് നേരം തൂശനിലയിൽ നമ്മെ കാത്തിരിക്കുന്ന കറികൾക്ക് അന്നേ ദിവസം എന്തെന്നില്ലാത്ത ഒരു പ്രേത്യകതയാണ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണ സദ്യയിലെ പ്രധാന വിഭവങ്ങൾ, അവിയലും , സമ്പാറും പിന്നീട് വന്നതാണ്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി , ഇഞ്ചിതൈര് എന്നിങ്ങനെ നാല്കൂട്ടം ഉപ്പിലിട്ടത് പ്രധാനികളാണ്.ശർക്കരവരട്ടി ,പഴനുറുക്കും, പഴവും, പാലടയും ,പ്രഥമനും മാറ്റി നിർത്താൻ കഴിയാത്തവയാണ്.
ഇനി സദ്യ വെറുതേ അങ്ങ് വിളമ്പിയാൽ പോര . വിളമ്പുന്നതിനും ഉണ്ട് പ്രത്യേകത.ഓണസദ്യക്ക് നാക്കില തന്നെ വേണം . നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് കപ്പയും വറുക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
തെക്കൻ ഓണ സദ്യയും , വടക്കൻ ഓണ സദ്യയും തമ്മിൽ കറികളുടെ കാര്യത്തിൽ കുറച്ച് വ്യത്യാസം ഒക്കെ ഉണ്ട്. എന്നാൽ ആഘോഷ രീതികൾ എല്ലായിടത്തും ഒന്ന് തന്നെ .
Comments