ന്യൂഡൽഹി: 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിജെപി. സംഘടനാ സംവിധാനത്തിൽ കൂടുതൽ കരുത്ത് പകരുന്ന തീരുമാനമാണ് പാർട്ടി എടുത്തിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ പട്ടിക ബിജെപി ഇതിനോടകം പുറത്തു വിട്ടു.
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുൻ മന്ത്രി പ്രകാശ് ജാവദേക്കറെ ചുമതലപ്പെടുത്തി. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോർഡിനേറ്ററായി ബിജെപി വക്താവ് സംബിത് പത്രയെയും, ജോയിന്റ് കോർഡിനേറ്ററായി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹയെയും നിയമിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി പഞ്ചാബിന്റെയും ചണ്ഡീഗഢിന്റെയും ചുമതല വഹിക്കും.
ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ ബീഹാറിന്റെയും, ബീഹാർ മുൻ മന്ത്രി മംഗൾ പാണ്ഡെക്ക് പശ്ചിമ ബംഗാളിന്റെയും ചുമതല നൽകി. ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഹരിയാനയിലെ പാർട്ടിയുടെ വളർച്ചയ്‌ക്ക് കരുത്ത് പകരും. പുതിയ സംഘടനാ ചുമതലകൾ നൽകുന്നത് വഴി ശക്തമായ ചുവടുവെയ്പ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. കോൺഗ്രസ്സിന്റെ സംഘടനാ സംവിധാനത്തിലെ തകർച്ച മുതലെടുത്ത് ഓരോ സംസ്ഥാനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാനാണ് പാർട്ടിയുടെ നീക്കം.
Comments