കോഴിക്കോട് : ചാലിയാറിൽ മത്സരത്തിനിടെ വള്ളം മറിഞ്ഞു. എകെജി മയ്യിച്ച ( കാസർകോട് ) വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 25 പേരും രക്ഷപ്പെട്ടു. ഫിനിഷിങ് പോയിന്റ് പിന്നിട്ടതിന് പിന്നാലെയാണ് വള്ളം മറിഞ്ഞത്.കോസ്റ്റൽ പൊലീസിന്റെയും ചെറുവള്ളങ്ങളുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണനേതൃത്വം, ഡിടിപിസി എന്നിവരാണ് ചാലിയാറിൽ മത്സരരം സംഘടിപ്പിച്ചത് . മത്സരത്തിനായി 30 താരങ്ങൾ വീതം തുഴയുന്ന 60 അടി നീളമുള്ള ചുരുളൻ വള്ളങ്ങളാകും എത്തുക എന്ന് സംഘാടകർ അറിയിച്ചിരുന്നു.
അതേസമയം അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തിരുന്നു.പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യൻ, ചെറുകോൽ സ്വദേശി ബിനീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് ആദിത്യന്റെ മൃതദേഹം കിട്ടിയത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അമ്പതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തിൽ ഉണ്ടായിരുന്നത്. തുഴച്ചിൽക്കാർ അല്ലാത്തവരും പള്ളിയോടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവിലാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. അച്ചൻകോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്.വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. നാട്ടുകാരാണ് അപകടത്തിന് പിന്നാലെ ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
Comments