ബാഗ്ദാദ്: പടിഞ്ഞാറൻ, കിഴക്കൻ ഇറാഖിൽ നടത്തിയ വ്യോമാക്രമണത്തിൽ 11 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. പടിഞ്ഞാറൻ ഇറാഖിലെ അൻബർ പ്രവിശ്യയിലെ അൽ-ജല്ലായത്ത് പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിൽ ഒരു പ്രാദേശിക നേതാവടക്കം ഏഴ് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു ഒളിത്താവളം തകർത്തുവെന്നും ഇറാഖി ജോയിന്റ് ഓപ്പറേഷൻ കമാൻഡ് (ജെഒസി) മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കിഴക്കൻ പ്രവിശ്യയായ ദിയാലയിൽ ഇറാഖ് സൈന്യത്തിന്റെ വിമാനങ്ങൾ നീരീക്ഷണം നടത്തിയിരുന്നു. ഹിമ്രീൻ തടാകത്തിന്റെ തീരത്തുള്ള ഐഎസ് ഒളിത്താവളത്തിൽ രണ്ട് വ്യോമാക്രമണങ്ങൾ ഇറാഖ് സൈന്യം നടത്തി. ഇതിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തതായി ജെഒസി പ്രസ്താവനയിൽ പറയുന്നു. ലക്ഷ്യസ്ഥാനത്ത് തിരച്ചിൽ നടത്തുമ്പോൾ സായുധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു ഐഎസ് ഭീകരനും കൊല്ലപ്പെട്ടു. മൂന്ന് മോട്ടോർസൈക്കിളുകളും സ്‌ഫോടകവസ്തുക്കളും സൈന്യം നശിപ്പിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി വരികയാണ് ഇറാഖ് സൈന്യം. 2017-ൽ ഐഎസിന്റെ തോൽവിക്ക് ശേഷം ഇറാഖിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. എന്നിരുന്നാലും, നഗര കേന്ദ്രങ്ങളിലും മരുഭൂമികളിലും മറ്റ് ദുർഘട പ്രദേശങ്ങളിലും തീവ്രവാദികൾ ഒളിച്ച് താമസിക്കുകയും അവരുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സാധാരണക്കാർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്താൻ തീവ്രവാദികൾ ശ്രമിക്കുന്നുണ്ട്.
Comments