കന്യാകുമാരി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേയ്ക്ക് കോൺഗ്രസ് കൂപ്പുകുത്തുന്ന വേളയിലാണ് ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി വന്നിരിക്കുന്നത്. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന യാത്ര ഇതിനോടകം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. എന്നാൽ ഭാരത് ജോഡോ യാത്രയ്ക്ക് വലിയ തരത്തിലുള്ള സ്വീകരണം ലഭിക്കുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയെ ജനങ്ങൾ ഏറ്റെടുത്തുവെന്ന് പറയുന്ന കോൺഗ്രസ് ഇതിന് ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നടന്ന യാത്രയ്ക്കിടെ സ്ത്രീകൾ രാഹുൽ ഗാന്ധിയ്ക്ക് വിവാഹം ആലോചിച്ചുവെന്നും ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയ്ക്ക് ഉദാഹരണമാണെന്നും കോൺഗ്രസ് പറയുന്നു.
രാഹുൽ ഗാന്ധിയ്ക്ക് ഒരുപറ്റം സ്ത്രീകൾ വിവാഹം ആലോചിച്ചുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് വെളിപ്പെടുത്തിയത്. തന്റെ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് കോർഗ്രസ് നേതാവിന്റെ കുറിപ്പ്. മാർത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി വിവാഹം ആലോചിക്കട്ടെ എന്ന് ഇതിൽ ഒരു സ്ത്രീ നേരിട്ട് ചോദിച്ചു എന്നാണ് ജയറാം രമേശ് പറയുന്നത്.
‘തമിഴ്നാടിനെ രാഹുൽ ഗാന്ധി ഏറെ സ്നേഹിക്കുന്നുവെന്ന് തങ്ങൾക്കറിയാം. ഒരു തമിഴ് പെൺകുട്ടിയുമായി രാഹുലിന്റെ വിവാഹം നടത്താൻ തയ്യാറാണ്. ആലോചിക്കട്ടെ എന്നായിരുന്നു ഒരു സ്ത്രീയുടെ ചോദ്യം. രാഹുലിനെ ഈ ചോദ്യം വളരെ ചിരിപ്പിച്ചു’വെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. അതേസമയം, വിദ്വേഷ പ്രസംഗത്തെതുടർന്ന് നേരത്തെ അറസ്റ്റിലായ കന്യാകുമാരിയിലെ വൈദികൻ ജോർജ്ജ് പൊന്നയ്യയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയും സംഭാഷണവും ഏറെ വിവാദമായിരുന്നു.
Comments