തിരുവനന്തപുരം: നാലുവർഷം മുമ്പാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ തീപിടിച്ചത്. എന്നാൽ ഹോം സ്റ്റേ കത്തിച്ചവരെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പിന്നാലെ ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപ് ആനന്ദഗിരിയുടെയും നാടകമാണെന്നും അവർ തന്നെ ആസൂത്രണം ചെയ്ത് കത്തിച്ചതാണെന്നും ഒരു വിഭാഗം ആരോപണം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഹോം സ്റ്റേ കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താത്ത പശ്ചാത്തലത്തിൽ അൽമോറ ക്ഷേത്രത്തിലെ മണിമുഴക്കി പ്രാർത്ഥിക്കുകയാണ് സന്ദീപ് ആനന്ദഗിരി.
അൽമോറയിലെ ക്ഷേത്രത്തിലെത്തി മനസ്സുരുകി പ്രാർത്ഥിച്ചാൽ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്കു നേരെയുള്ള വെല്ലുവിളികൂടിയാണ് ഇത്തരത്തിൽ മണികെട്ടിത്തൂക്കി ജനങ്ങൾക്ക് പ്രാർത്ഥിക്കേണ്ടി വരുന്നതെന്ന് സന്ദീപ് ആനന്ദഗിരി പറയുന്നു. തിരുവോണ നാളിൽ പ്രാർത്ഥിച്ചാൽ ഫലിക്കും എന്ന കുറിപ്പോടു കൂടിയാണ് അൽമോറ ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ സന്ദീപാനന്ദഗിരി പങ്കുവെച്ചിരിക്കുന്നത്.
ആശ്രമം(ഹോം സ്റ്റേ) കത്തിച്ചവരെ കേരളാ പോലീസിന് അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിനും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പാതിരാത്രിയുടെ മറവിൽ ആശ്രമം(ഹോം സ്റ്റേ) കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ ദേവി എന്നാണ് വീഡിയോയിൽ സന്ദീപാനന്ദഗിരി പ്രാർത്ഥിക്കുന്നത്. പ്രാർത്ഥനയ്‌ക്ക് ശേഷം മൂന്ന് തവണ മണി മുഴക്കുന്നതും കാണാം. 2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. തീ കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.















