ന്യൂഡൽഹി : പ്രശസ്ത പുരാവസ്തു ഗവേഷകൻ പദ്മ വിഭൂഷൺ ബ്രിജ് ബാസി ലാൽ അന്തരിച്ചു. 101 വയസായിരുന്നു. അയോദ്ധ്യയിൽ തർക്ക മന്ദരത്തിന് കീഴിൽ ശ്രീരാമ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്. ബിബി ലാലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
1968-72 വരെ കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന് കീഴിൽ ഡയറക്ടർ ജനറലായാണ് ബിബി ലാൽ പ്രവർത്തിച്ചിരുന്നത്. ഈ കാലഘട്ടത്തിലാണ് തർക്കമന്ദിരത്തിന് കീഴിൽ ശ്രീരാമ ക്ഷേത്രത്തിന്റെ തൂണുകൾ അവശേഷിക്കുന്നുണ്ടെന്ന നിർണായക കണ്ടെത്തലിൽ ഗവേഷക സംഘം എത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തർക്കമന്ദിരവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതും. ഇന്നവിടെ ക്ഷേത്രം ഉയർന്നതിന്റെ പ്രധാന കാരണവും ഈ ഗവേഷകന്റെ കണ്ടെത്തലുകളുടെ ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാഭാരതവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഹാരപ്പൻ സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അദ്ദേഹം ഗവേഷണങ്ങൾ നടത്തിയിരുന്നു. നിരവധി സർവ്വകലാശാലകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി നിരവധി പുസ്തകങ്ങൾ രചിച്ച ലാൽ, പുരാവസ്തു ഗവേഷണ വകുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർ ജനറലുകളിൽ ഒരാളായിരുന്നു. 1943 ൽ പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മോർട്ടിമർ വീലറുടെ കീഴിൽ ട്രെയിനിയായാണ് അദ്ദേഹം ജോലി ആരംഭിച്ചത്. 50 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 പുസ്തകങ്ങളും 150 ഗവേഷണ പ്രബന്ധങ്ങളും എഴുതി.
ബി ബി ലാൽ ഒരു മികച്ച വ്യക്തിത്വമായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സംസ്‌കാരത്തിനും പുരാവസ്തു ശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. നമ്മുടെ സമ്പന്നമായ ഭൂതകാലവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കിയ ബുദ്ധികേന്ദ്രമായി അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments