ഛണ്ഡീഗഡ്: ഹരിയാനയിൽ മദ്രസയ്ക്കുള്ളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിനാംഗവ സ്വദേശിയായ സമീറിനെയാണ് മദ്രസയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
മദ്രസ പഠനം ഉപേക്ഷിക്കുന്നതിന് വേണ്ടിയാണ് 13 കാരൻ സമീറിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മദ്രസയിൽ പഠിക്കാൻ കുട്ടി ആദ്യം മുതലേ വലിയ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ വീട്ടുകാർ നിർബന്ധിച്ച് മദ്രസയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. മദ്രസയിൽ സമീർ മാത്രമാണ് 13 കാരന് കൂട്ടുകാരനായി ഉണ്ടായിരുന്നത്. സമീറിനൊപ്പമാണ് കുട്ടി കളിയ്ക്കുകയും ആഹാരം കഴിക്കുകയും ചെയ്തിരുന്നതെന്ന് മദ്രസ അധികൃതരും പറയുന്നു. സമീറുള്ളതിനാൽ മദ്രസ പഠനം ഉപേക്ഷിച്ച് പോകുക 13കാരന് പ്രയാസമായിരുന്നു. ഇതേ തുടർന്നാണ് കൊലപ്പെടുത്തിയത്.
പ്രാർത്ഥനാ ഹാളിന് സമീപത്തെ മുറിയിലേക്ക് കളിക്കാമെന്ന് പറഞ്ഞാണ് സമീറിനെ 13കാരൻ കൊണ്ടുവന്നത്. അവിടെ വെച്ച് കുട്ടിയെ 13കാരൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് തല പിടിച്ച് ഭിത്തിയിൽ ഇടിച്ചു. തല തകർന്നാണ് കുട്ടി കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ചെന്ന് ഉറപ്പായതോടെ സമീറിനെ മുറിയ്ക്കുള്ളിൽതന്നെ കുഴിച്ചിടുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർച്ചയായി ക്ലാസിൽ ഹാജരാകാത്തതിനെ തുടർന്ന് മദ്രസ അദ്ധ്യാപകർ നടത്തിയ തിരച്ചിലിൽ ആയിരുന്നു അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Comments