ന്യൂഡൽഹി: പേ വിഷ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറലിനോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. വാക്‌സിനെടുത്ത ശേഷവും പേ വിഷബാധയേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. ഇതിന് പുറമേ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയം കേന്ദ്ര സംഘത്തെ കേരളത്തിലേയ്‌ക്ക് അയച്ചിട്ടുണ്ട്.
അടുത്തിടെ തെരുവ് നായയുടെ കടിയേറ്റ് 12 കാരിയായ പെൺകുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ വാക്‌സിന്റെ ഗുണ നിലവാരം സംബന്ധിച്ച് ആശങ്ക പ്രകടമാക്കി കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിസിജിഐയോട് റിപ്പോർട്ട് തേടിയത്. വാക്‌സിനുകൾ കൗസിളിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിക്കും. ഇതിന് ശേഷമേ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച അന്തിമ വിവരം ലഭിക്കുകയുള്ളൂ. വാക്‌സീൻ ഫലപ്രദമല്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ദിനം പ്രതി സംസ്ഥാനത്ത് 50 ലധികം പേരാണ് ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണം രൂക്ഷമായിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments