തിരുവനന്തപുരം: ആഗോള സമുദ്രതീര ശുചീകരണ യജ്ഞത്തിനായി എല്ലാ തയ്യാറെടു പ്പുകളും പൂർത്തിയായതായി കോസ്റ്റൽ ക്ലീനിംഗ് കേരള സംസ്ഥാന കമ്മിറ്റി. സെപ്തംബർ 17ന് ശനിയാഴ്ച രാവിലെ 7.45 മുതൽ 11 മണിവരെയാണ് ശുചീകരണ യജ്ഞം നടക്കുക. എല്ലാ ജില്ലകളിലും ഓർഗനൈസിംഗ് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടതായി സംഘാടകർ അറിയിച്ചു.
കേരളത്തിലെ 9 തീരദേശ ജില്ലകളിലുമായി 100 കേന്ദ്രങ്ങളിലാണ് ശുചീകരണം നടക്കുക. അഖിലേന്ത്യ തലത്തിൽ എല്ലാ വർഷവും തീരദേശത്തെ മാലിന്യം നീക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡും കേന്ദ്രസർക്കാറിന്റെ മിനിസ്ട്രി ഓഫ് എർത്ത് സയൻസുമാണ് മേൽനോട്ടം വഹിക്കുന്നത്. ഇവർക്കൊപ്പം വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന എൻസിസി, എൻഎസ്എസ്, വിവിധ സർക്കാർ വകുപ്പുകൾ, നിംസ് മെഡിസിറ്റി, പരിസ്ഥിതി സംരക്ഷണ സമിതി, മത്സ്യപ്രവർത്തക സംഘം, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുമെന്ന് സംസ്ഥാന കമ്മിറ്റി ചെയർമാൻ ഫൈസൽഖാൻ ( നിംസ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസ്ലർ) അറിയിച്ചു.
കേരളത്തിലെ 589 കിലോമീറ്റർ വരുന്ന കടൽ തീരത്തെ പോളിത്തീൻ മാലിന്യങ്ങൾ നീക്കം ചെയ്യാൻ എല്ലാ പൊതുസമൂഹത്തിന്റെ പങ്കാളിത്തവും കോസ്റ്റൽ ക്ലീനിംഗ് കേരള കമ്മിറ്റി അഭ്യർത്ഥിച്ചു. ബോധവൽക്കരണത്തിനായുള്ള ആഗോള തലത്തിലെ യജ്ഞം വിജയിപ്പി ക്കാൻ പ്രമുഖരായ പരിസ്ഥിതി പ്രവർത്തകരുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ കമ്മിറ്റികൾ അവസാന വട്ട തയ്യാറെടുപ്പിലാണെന്ന് ജനറൽ കൺവീനർ എസ്.സേതുനാഥ് മലയാലപ്പുഴ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഡോ.വി.സുഭാഷ് ചന്ദ്രബോസ്(മുൻ ജലനിധി ഡയറക്ടർ) സമുദ്രതീര ശുചീകരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് സേതുനാഥ് മലയാലപ്പുഴയെ ബന്ധപ്പെടാമെന്നും കമ്മിറ്റി അറിയിച്ചു( 9495791349,7907575147).
Comments