ന്യൂഡൽഹി: ഭാരത ജോഡോ യാത്രയ്‌ക്കിടെ കുട്ടികളെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷൻ. രാഹുൽ ഗാന്ധിയും ജവഹർ ബാൽ മഞ്ചും കുട്ടികളെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതായി ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. കുട്ടികളെ രാഷ്‌ട്രീയമായി ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി കോൺഗ്രസ് ഉപയോഗിക്കുന്നതായും ബാലാവകാശ കമ്മീഷൻ കണ്ടെത്തി.
രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പങ്കെടുക്കരുത് എന്നതാണ് ചട്ടം. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നടപടി പ്രഥമദൃഷ്ട്യാ ചട്ടലംഘനമായി കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം.
രാഷ്‌ട്രീയ അജണ്ടകളുടെ ഭാഗമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അവരുടെ മാനസികാരോഗ്യത്തിൽ ദീർഘകാലം മോശമായ സ്വാധീനത്തിന് ഇടയാക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി.
Comments