തിരുവനന്തപുരം : കെഎസ്ആർടിസി മാനേജ്‌മെന്റിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ്. സർക്കാർ സഹായിച്ചിട്ടു പോലും ശമ്പളം നൽകാൻ ആവുന്നില്ല. 2011- 2022 കാലയളവിൽ മാത്രം 2076 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ സഹായം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ആണ് മുഖ്യമന്ത്രിയുടെ വിമർശനം.
2016ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ഘട്ടത്തിലാണ്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ നയം കാരണം തൊഴിലാളികളുടെ ശമ്പളവും പെൻഷനും മുടങ്ങിക്കിടക്കുകയായിരുന്നു. പെൻഷൻ ലഭിക്കാത്തതിൽ നിരാശനായ ഒരു മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത ദൗർഭാഗ്യകരമായ സംഭവവും ഉണ്ടായിയെന്ന് പറഞ്ഞു കൊണ്ട് യുഡിഎഫ് സർക്കാരിനെയും കുറ്റപ്പെടുത്തുന്നുണ്ട്.
2016നു ശേഷം കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായമായി 7366.4 കോടി രൂപയും, പദ്ധതി വിഹിതമായി 87.38 കോടി രൂപയും ചേർത്ത് ആകെ 7454.02 കോടി രൂപ സർക്കാർ നൽകി. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. കൊറോണയും ഇന്ധന വിലവർദ്ധനവും പ്രതിസന്ധി രുക്ഷമാവുന്നതിന് കാരണമായി. സർക്കാർ സഹായമുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോയതിന്റെ ഒരു കാരണം ഇതാണെന്നാണ് ലേഖനത്തിൽ മുഖ്യമന്ത്രിയുടെ വാദം.
ഒരു ദിവസം ശരാശരി 5 കോടി രൂപ വരുമാനം ലഭിക്കുമ്പോൾ, മൂന്ന് കോടി രൂപ വായ്പ തിരിച്ചടവിലേക്ക് പോയി. ബാക്കി രണ്ട് കോടി രൂപ മാത്രമേ ഹെഡ് ഓഫീസിൽ എത്തിയിരുന്നുള്ളൂ. ഈ തുക ഡീസൽ അടിക്കാനുള്ള ചെലവിനുപോലും തികയുമായിരുന്നില്ല . 2016-17 ൽ 325 കോടി രൂപ സർക്കാർ സഹായം നൽകി സംസ്ഥാനത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ൽ 2076 കോടി രൂപ സർക്കാർ സഹായം നൽകി. എന്നിട്ടും ശമ്പളംപോലും കൃത്യമായി നൽകാൻ കഴിയാതെ വരുന്നത് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സുശീൽ ഖന്ന റിപ്പോർട്ടിലെ കാര്യങ്ങൾ മാത്രം നടപ്പിലാക്കിയാൽ പോരെന്നും മുഖ്യമന്ത്രി പറയുന്നു. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങൾ ഉൾപ്പെടെയുളള കാര്യങ്ങളിൽ ജീവനക്കാരും മാനേജ്‌മെന്റ് തലത്തിൽ ഉദ്യോഗസ്ഥരും കർശന നിലപാട് സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം. ഒപ്പം കോർപ്പറേഷനെ മൂന്ന് സോണുകളാക്കി വിഭജിക്കുമെന്നും സ്വയം ഭരണാധികാരമുളള ലാഭകേന്ദ്രങ്ങളായി ഓരോ സോണുകളും പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.
Comments