ന്യൂഡൽഹി: 1,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് നൽകിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പോരാട്ടവും ഇല്ലാതെ ഭൂമി ചൈനയ്‌ക്ക് വെറുടെ വിട്ടുകൊടുക്കുകയായിരുന്നു മോദി ചെയ്തത്. ഇത് തിരിച്ച് പിടിക്കണം.അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്രസർക്കാരിനോട് രാഹുലിന്റെ ചോദ്യം. അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ ചൈന വിസമ്മതിച്ചതായും രാഹുൽ അവകാശപ്പെട്ടു.
ഉഭയകക്ഷി പ്രതിരോധ ചർച്ചകൾക്ക് ശേഷം കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്‌സ്പ്രിംഗ്‌സ് ഏരിയയിലെ പട്രോളിംഗ് പോയിന്റ് 15-ൽ ഇന്ത്യയും ചൈനയും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിരുന്നു. ഇരു രാജ്യങ്ങളും ഇവിടെ നിന്ന് താത്കാലിക അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കുകയും ചെയ്‌തു. ഇരു രാജ്യങ്ങളുടെയും പിൻവാങ്ങലിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം.
“2020 ഏപ്രിലിലെ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ ചൈന വിസമ്മതിച്ചു. ഒരു പോരാട്ടവുമില്ലാതെ പ്രധാനമന്ത്രി ചൈനയ്‌ക്ക് 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം നൽകി.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു . ഈ പ്രദേശം എങ്ങനെ വീണ്ടെടുക്കുമെന്ന് ഇന്ത്യൻ സർക്കാരിന് വിശദീകരിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ 2020 മെയ് 5 ന് പാംഗോങ് തടാക പ്രദേശങ്ങളിൽ ഇന്ത്യ ചൈന സംഘർഷം നടന്നിരുന്നു. പിന്നീട് സൈനിക, നയതന്ത്ര ചർച്ചകളുടെ ഫലമായി, പാങ്കോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിൽ നിന്നും ഗോഗ്ര പ്രദേശത്തു നിന്നും ഇരു വിഭാഗവും പിൻവാങ്ങാൻ തീരുമാനിച്ചു. ഘട്ടം ഘട്ടമായി ഇരു രാജ്യങ്ങളുടെ സൈന്യവും ഇവിടെ നിന്ന് പിൻവാങ്ങൽ തുടരുകയാണ്.
Comments