ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് രാജ്യത്തെ യുവാക്കളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ സഹകരിക്കുന്നില്ലെന്ന് ആരോപണം. പദ്ധതിയുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്നും ഇവരുടെ ഭാഗത്ത് നിന്ന് താല്പര്യമില്ലാത്ത സമീപനമാണ് ലഭിക്കുന്നതെന്നും ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം വേണ്ടത്ര ഇല്ലാത്തതിനാൽ റിക്രൂട്ട്മെന്റ് അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് കാട്ടി ആർമി സോണൽ റിക്രൂട്ട്മെന്റ് ഓഫീസർ പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്തെത്തിയത് .
സംസ്ഥാനത്ത് റിക്രൂട്ട്മെന്റ് നടത്തുന്നതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ തനിക്ക് കാര്യമായൊന്നും അറിയില്ലെന്നും യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ കൂടെ ഉണ്ടാകുമെന്നും പറഞ്ഞു തടിതപ്പുകയായിരുന്നു.
പദ്ധതിയുടെ ആരംഭകാലം മുതൽ സർക്കാരും ഉദ്യോഗസ്ഥരും വേണ്ടത്ര സഹകരണം നൽകുന്നുണ്ടായിരുന്നില്ലെന്ന് ആർമി മുൻ വിങ് കമാൻഡർ പ്രഭുൽ ബക്ഷി പറഞ്ഞു. അതേസമയം വിഷയം സർക്കാരിന് തലവേദന ആകുമെന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി അവസരോചിതമായ ഇടപെടൽ നടത്തിയതെന്ന് ബിജെപി ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
Comments