ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ രാജസ്ഥാനിൽ കോൺഗ്രസിലെ ഗെലോട്ട് -സച്ചിൻ പൈലറ്റ് പോര് വീണ്ടും മറനീക്കി പുറത്തുവരുന്നു. തിങ്കളാഴ്ച അജ്മീറിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ സംസ്ഥാന യുവജനകാര്യ കായിക വകുപ്പ് മന്ത്രി അശോക് ചന്ദ്‌നയ്‌ക്ക് നേരെ ഒരു വിഭാഗം ചെരിപ്പെറിഞ്ഞ സംഭവമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
തന്നെ ചെരിപ്പെറിഞ്ഞതിന് സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്നവരാണെന്ന് അശോക് ചന്ദ്‌ന ആരോപിച്ചു. താൻ സംസാരിച്ചു തുടങ്ങിയതിന് പിന്നാലെ ആൾക്കൂട്ടം ചെരിപ്പുകൾ വലിച്ചെറിയുകയായിരുന്നു. സച്ചിൻ പൈലറ്റിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ചെരിപ്പുകൾ എറിഞ്ഞതെന്നും മന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയാണ് അശോക് ചന്ദ്‌ന. തന്നെ ചെരിപ്പെറിഞ്ഞ് സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യട്ടെയെന്നും അശോക് ചന്ദ്‌ന തുറന്നടിച്ചു. ഇന്ന് ഏറ്റുമുട്ടാനുളള മനസ്ഥിതിയിലല്ല താൻ. അങ്ങനെ താനും തുടങ്ങിയാൽ ഒരാൾ മാത്രമായിരിക്കും അവശേഷിക്കുകയെന്നും അതിന് താൽപര്യമില്ലെന്നും അശോക് ചന്ദ്‌ന കൂട്ടിച്ചേർത്തു.
ഗുജ്ജാർ നേതാവ് കേണൽ കിരോരി സിംഗ് ബെയ്ൻസ്ലയുടെ ചിതാഭസ്മ നിമഞ്ജനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. സച്ചിൻ പൈലറ്റും അശോക് ചന്ദ്‌നയും ഗുജ്ജാർ വിഭാഗത്തിൽ നിന്നുളളവരാണ്. എന്നാൽ സച്ചിൻ പൈലറ്റ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഗുജ്ജാറുകൾക്ക് സംവരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ട എഴുപതിലധികം പേരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ചെരിപ്പേറ് നടന്നത്.
Comments