തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ചു കൊണ്ടാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. വിലക്കയറ്റത്തിനും വർഗീയതയ്ക്കെതിരെയും ഭാരത് ജോഡോ യാത്ര നടത്തുന്നു എന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയെന്ന് പറയുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാഥ കേരളത്തിലേതു പോലെ നടത്തുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
ജാഥ നടത്താനും രാഷ്ട്രീയം പ്രചരിപ്പിക്കാനും കോൺഗ്രസിന് അവകാശമുണ്ട്. അതിനാൽ യാത്രയെ അംഗീകരിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ബിജെപിയെ ശക്തമായി എതിർക്കാൻ കഴിയുന്നത് സിപിഎമ്മിനാണെന്നാണ് എം.വി ഗോവിന്ദന്റെ അവകാശവാദം. സംഘപരിവാറിന്റെ ഹിന്ദുത്വ കോർപറേറ്റ് അമിതാധികാര പ്രവണതകളെ ശക്തമായി എതിർക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹ സമരം ഉൾപ്പടെ ഇന്ത്യൻ ജനമനസ്സുകളെ കീഴടക്കിയ ജാഥകൾ പലതും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. യുപി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവിടെ ഒരുമാസം നീണ്ട പദയാത്രയും റോഡ് ഷോയും നടത്തിയില്ല എങ്കിൽ കോൺഗ്രസിന് മുന്നേറ്റം ഉണ്ടാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആറ് ദശാബ്ദം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയുടെ നിഴൽരൂപം മാത്രമാണ് ഇന്നത്തെ പാർട്ടിയെന്ന വസ്തുത ആദ്യം കോൺഗ്രസ് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments