ജമ്മു: പാകിസ്താൻ ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ. ജമ്മു കശ്മീരിലെ റിയാസി മേഖലയിൽ നിന്നാണ് പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മഹോർ സ്‌റ്റേഷൻ പരിധിയിലെ സാഫീർ ഇക്ബാലാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പാക് ബന്ധം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തത്. രണ്ട് പിസ്റ്റലുകൾ, 22 9 എംഎം ലൈവ് റൗണ്ടുകളും, ഗ്രനേഡുകളുമാണ് പിടികൂടിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായി വെച്ചിരുന്ന 1.81 ലക്ഷം രൂപയും അന്വേഷണത്തിൽ കണ്ടെടുത്തു.
സാഫിറിന്റെ സഹോദരൻ മുഹമ്മദ് ഇസഹാക്ക് ലഷ്‌കർ-ഇ-ത്വയ്ബയുടെ സജീവ പ്രവർത്തകനായിരുന്നു.രജൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇയാളുടെ ബന്ധുവായ അബ്ദുൾ റഷീദും പാകിസ്താൻ ഭീകര സംഘടനകൾക്ക് സഹായങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീർ പോലീസ് കേസെടുത്തത്. റിയാസി പോലീസ് വിവിധ സംഘങ്ങളായി നടത്തിയ റെയ്ഡിലാണ് സാഫീർ ഇക്ബാൽ അറസ്റ്റിലാകുന്നത്.
Comments